മഹാരാഷ്ട്രയിലെ ബിജെപി പതനത്തിന് പിന്നാലെ രാജ്യം ചർച്ചചെയ്തത് ബിജെപിയുടെ ജനസമ്മതിയെ പറ്റിയാണ്. ഇപ്പോഴിതാ ബിജെപി ക്യാംപിന്റെ നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു സർവെ കൂടി പുറത്തുവരുന്നു. ഡൽഹി പിടിക്കാൻ ഇറങ്ങിത്തിരിച്ച മോദി–ഷാ കൂട്ടുകെട്ടിന്റെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് ഇൗ സർവെയിലെ ജനങ്ങളുടെ അഭിപ്രായം. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയിൽ ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനും മികച്ച പിന്തുണയാണ് ജനം നൽകുന്നത്. 2298 വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആം ആദ്മി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സർവെയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും തൃപ്തരാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും പൂര്‍ണ തൃപ്തരാണ്. നാലു ശതമാനം ആളുകളാണ് കെജ്‍രിവാളിന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് പ്രതികരിക്കുന്നത്. കെജ്‍രിവാളിനെയാണോ മോദിയെയാണോ താല്‍പര്യമെന്ന ചോദ്യത്തിനും ഡൽഹിയിലെ വോട്ടര്‍മാര്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മോദിയേക്കാള്‍ കെജ്‍രിവാളാണ് മികച്ചത് എന്ന് 42 ശതമാനം വോട്ടര്‍ പറയുമ്പോൾ 32 ശതമാനം പേർ മോദിയെ പിന്തുണയ്ക്കുന്നു.