പൊന്നിൻ ചിങ്ങം

പൊന്നിൻ ചിങ്ങം പൊന്നാട
ചുറ്റി ഉഷസ്സിൽ സൗരഭ്യം
തുളുമ്പുകയായ്……………….

പെയ്തൊഴുകിയ വൃഷ്ടിയിന്നു
യാത്രചൊല്ലീടവേ ശുഭ്ര പയോദങ്ങൾ
വാനിലുദിക്കയായ് ഹിന്ദോളരാഗങ്ങൾ
എങ്ങും പ്രതിധ്വനിക്കയായ്……….

പ്രാചിയിലാകെ ഹർശാരവങ്ങൾ
ദിവാകര ആനയ ശുഭ മുഹൂർത്തം
ഖഗകങ്ങൾ ഉല്ലാസ ചിറകടിയേകി
ഉദിച്ചുയർന്നു ചിങ്ങ സൂര്യൻ.

പുതു പ്രതീക്ഷതൻ മാസ്മരാനുഭൂതി
നമ്മിൽ നിറച്ചൊരു പൊൻ തിളക്കം
സൂര്യനാളംപ്പോൽ ഹൃദയ നൈർമല്യം
എങ്ങും തുളുമ്പിടും നേരമായി.

അത്തമെത്താൻ കാത്തു നിന്നൊരു
പൊന്നോണ തുമ്പിത്തൻ
ചിറകടിയൊച്ചക്കായ് കാതോർക്കും
പ്രകൃതിതൻ വൈഭവം കണ്ടുവോ.

മലനാടിൻ മലരോളം പൂത്തുവിടർന്നു
മലയാളി മങ്കമാർ അണിഞ്ഞൊരുങ്ങി
മാവേലി മന്നൻ ആഗതനാകയാൽ
മുൻനിരയിൽ തുമ്പപ്പൂ വന്നണഞ്ഞു.

വരമ്പുകളാകെ ബാല്യ കേളികൾ,
ആർപ്പു വിളികൾ മുഴങ്ങുകയായ്
ഗഗനം വിടർന്നു വിസ്മയം തീർത്തല്ലോ
ചിങ്ങവെയിൽ വന്നണഞ്ഞീടുന്നു.

മധു നുകരും ഭ്രമരം തൻ കാതിൽ
സ്വകാര്യമോതും തേൻ കുരുവിയും
കാഴ്ച്ചയൊരുക്കി ധരണിയിലായ്
ആമോദ ദുന്ദുഭി മേളം മുഴങ്ങി
പുള്ളിപുലികൾ എത്തിടാറായി.

കാറ്റിലാടും വള്ളികളിന്മേൽ
ഊയലാടും ചന്ദനമേനിയും
താളം പിടിക്കും തരുണിമണിയും
തിരുവോണ രാവിൻ മോടികൂട്ടീടുന്നു.

കസവിൻ പുടവപോൽ ചന്തമേഴും
തിരുവോണ സമൃദ്ധിയറിഞ്ഞവർ നാം
കാണo വിറ്റും ഓണമുണ്ടൊരു
തലമുറയുണ്ടെന്നറിഞ്ഞിടേണം.

കാലമേതുമാകട്ടെ മർത്യരെ
ചിങ്ങപ്പുലരിയും പൊന്നോണ നാളും
നമ്മിൽ സമൃദ്ധി നിറച്ചവയല്ലോ
ഇരു മെയ്യും ഒരു മനവുമായ്
ജീവിച്ചീടുക പാരിലെന്നും.

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി.  അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി എ . കെ ബാലൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിക്കുന്നു.

 

ചിത്രീകരണം : അനുജ . കെ

അത്തം മുതല്‍ തിരുവോണം വരെ പത്തുദിവസങ്ങളിലും കവിതകൾ, കഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങിയവ മലയാളം യുകെയിൽ പ്രസിദ്ധികരിക്കുന്നു.

 ഈ ഓണക്കാലം മികവുറ്റ വായനാനുഭവുമായി മലയാളം യുകെയുടെ ഒപ്പം.