പാചകവൈവിധ്യത്തിന്റെ രുചിക്കൂട്ട് കൊണ്ട് യൂട്യൂബിലൂടെ ലോകമെങ്ങും തിളങ്ങിയ പാചക മുത്തശ്ശി മസ്താനി അന്തരിച്ചു.107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ടവിഡിയോ ചാനല്‍ കണ്ട്രി ഫുഡ്‌സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്.

പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച്‌ പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച്‌ ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്.

2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു.

ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. 107ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങല്‍.