ലണ്ടന്‍: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ക്ക് വിധേയരാകുന്നത് 50,000ത്തോളം കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍. ഈ കുടുംബങ്ങളിലെ 1,26,000ത്തോളം കുട്ടികളെ കാത്തിരിക്കുന്നത് പട്ടിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഴ്ചയില്‍ 50 പൗണ്ട് എങ്കിലും പകുതിയോളം കുടുംബങ്ങള്‍ക്ക് നഷ്ടമാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. 13 ശതമാനത്തോളം കുടുംബങ്ങള്‍ക്ക് 100 മുതല്‍ 150 പൗണ്ട് വരെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകും. ഏകദേശം ആയിരത്തോളം കുടുംബങ്ങള്‍ക്ക് 200 മുതല്‍ 300 പൗണ്ട് വരെയുള്ള ആനുകൂല്യങ്ങളാണ് നഷ്ടമാകുന്നത്.

ഫെബ്രുവരിയില്‍ നടപ്പിലാക്കിയ വെട്ടിക്കുറയ്ക്കല്‍ നടപടികളില്‍ 66,000 കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. 1,97,000 കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടമായത്. നവംബറില്‍ നടപ്പാക്കിയതിന്റെ മൂന്നിരട്ടിയായിരുന്നു ഇത്. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നത് കുട്ടികളുടെ പട്ടിണി വര്‍ദ്ധിപ്പിക്കുമെന്നും ഭവനരാഹിത്യം വര്‍ദ്ധിപ്പിക്കുമെന്നും ചാരിറ്റികള്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ നഷ്ടമായവരില്‍ മൂന്നിലൊന്ന് കുടുംബങ്ങളും സിംഗിള്‍ പേരന്റ് കുടുംബങ്ങളാണ്. മൂന്നിലൊന്ന് കുടുംബങ്ങളില്‍ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടിയുള്ളവയാണ്. ആനുകൂല്യങ്ങള്‍ നഷ്ടമായ സിംഗിള്‍ പേരന്റുമാരില്‍ ആറിലൊരാള്‍ക്ക് ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയുണ്ടെന്നും ചാരിറ്റികള്‍ പറയുന്നു.

ലണ്ടനില്‍ മാത്രം ഏകദേശം 23,000 പൗണ്ടിന്റെ പ്രതിവര്‍ഷ ആനുകൂല്യങ്ങളാണ് ഇല്ലാതാക്കിയിരിക്കുന്നത്. തലസ്ഥാനത്തിനു പുറത്ത് 20,000 പൗണ്ടിന്റെ ആനുകൂല്യങ്ങളും കുടുംബങ്ങള്‍ക്ക് നഷ്ടമാകും. താമസസ്ഥലമുള്‍പ്പെടെ കണ്ടെത്താനുള്ള പണമാണ് കുടുംബങ്ങളില്‍ നിന്ന് ഒറ്റയടിക്ക് എടുത്ത് മാറ്റുന്നത്. ഇത് കുട്ടികളെയായിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ചില്‍ഡ്രന്‍സ് സൊസൈറ്റി പറയുന്നു.