തെലുങ്ക് സീരിയൽ നടൻ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപു ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ്. പ്രദീപ് ആത്മഹത്യ ചെയ്യുന്ന സമയത്ത് തൊട്ടടുത്ത മുറിയിൽ ഭാര്യ പവനി ഉണ്ടായിരുന്നു. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് പ്രദീപ് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഭാര്യയുമായി പ്രദീപ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ അൽകാപുരി കോളനിയിലെ വസതിയിൽ പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റ ഭാര്യയും സീരിയൽ നടിയുമായ പവനിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

”പ്രദീപ് എന്തോ കാര്യം പറയുന്ന സമയത്ത് ഞാൻ മറ്റു ചില ജോലികൾ ചെയ്യുകയായിരുന്നു. ഇതദ്ദേഹത്തെ രോഷാകുലനാക്കി. ഇതേച്ചൊല്ലി ചെറിയ രീതിയിൽ വഴക്കുണ്ടായി. ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. കുറേ കരഞ്ഞു. പ്രദീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രദീപിന്റെ മനസ്സ് ശരിയല്ലാത്തതിനാൽ അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാമെന്നു കരുതി. ഞാൻ മറ്റൊരു മുറിയിൽ കയറുകയും ചെയ്തുവെന്നും” പവനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.