ആദിയുടെ നൂറാം ദിനാഘോഷത്തില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചത് താരകുടുംബത്തിന്റെ ഒത്തുകൂടല്‍. മോഹന്‍ലാലും സുചിത്രയും പ്രണവും വേദിയിലൊരുമിച്ചെത്തിയപ്പോള്‍ ആവേശോ ജ്വലമായ കൈയടിയാണ് സദസില്‍ നിന്ന് ഉയര്‍ന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രം ആദിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പ്രണവിന്റെ മറുപടിയാണ് വേദിയെ ഇളക്കി മറിച്ചത്.

 

രണ്ടര മണിക്കൂര്‍ തന്നെ സഹിച്ചവര്‍ക്ക് നന്ദി എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രണവിന്റെ പ്രതികരണം കേട്ട് വേദിയിലുണ്ടായിരുന്ന മാതാവ് സുചിത്രയും അച്ഛന്‍ മോഹന്‍ലാലും പൊട്ടിച്ചിരിച്ചു. സിനിമ കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതോടൊപ്പം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും പ്രണവ്പറഞ്ഞു.

മകന്റെ അഭിനയത്തെ കുറിച്ചുള്ള അമ്മയുടെ പ്രതികരണമെന്തെന്ന അവതാരകയുടെ ചോദ്യത്തിന് ആദ്യം ബാലാജിയുടെ മകളായി പിറന്നതില്‍ അഭിമാനം തോന്നിയെന്നും പിന്നീട് മോഹന്‍ലാലിന്റെ ഭാര്യയായതില്‍ അതിലേറെ സന്തോഷിച്ചെന്നും ഇപ്പോള്‍ എന്റെ മകനും ഒരു നടനായി കണ്ടതില്‍ അഭിമാനമുണ്ടെന്നും സുചിത്ര പറഞ്ഞു.

സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രമോഷനുകളില്‍നിന്ന് മാറിനിന്നാണ്  പ്രണവ് ഹിമാലയന്‍ യാത്ര നടത്തിയത്. മാധ്യമങ്ങളോട് പ്രതികരണം നടത്താത്ത പ്രണവ് ആദ്യമായാണ് ഒരു പൊതുപരിപാടിയില്‍ തന്‍റെ സിനിമയെക്കുറിച്ച് സംസാരിച്ചത്.