അര്‍ബുദം ബാധിച്ച് നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയില്‍ ഇരിക്കെ തുടർചികിത്സക്കായി എയര്‍ ആംബുലന്‍സ് വഴി കേരളത്തിൽ എത്തിച്ച തലശ്ശേരി സ്വദേശി പ്രസാദ് ദാസ് (37 )മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഏപ്രിൽ 24 ന് ആണ് പ്രസാദ് ദാസിനെ കരിപ്പൂരില്‍ എത്തിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും ബാക്കിയാക്കി ഇന്ന് പ്രസാദ് വിടവാങ്ങുകയായിരുന്നു.

രണ്ടുവര്‍ഷമായി നോട്ടിംഗ്ഹാമിൽ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന തലശ്ശേരി സ്വദേശി പ്രസാദ് ദാസ്, വയറില്‍ അര്‍ബുദം ബാധിച്ച് നോട്ടിങ് ഹാം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ നാട്ടിലെത്തണമെന്ന പ്രസാദിന്റെ ആഗ്രഹം പ്രകാരം സുഹൃത്തുക്കൾ ചേർന്ന് ഫണ്ട് റൈസിംഗ് നടത്തിയാണ് എയർ ആംബുലൻസ് ഏർപ്പെടുത്തി നാട്ടിലേക്ക് അയച്ചത്.

കാൻസർ രോഗം ബാധിച്ചു നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് പ്രസാദ് ദാസ് നാട്ടിലേക്ക് മടങ്ങിയത് . കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ നടത്തിയ പ്രസാദിനു അസുഖം കുറഞ്ഞതോടെ ഡിസ്ചാർജ് ചെയ്‌തു ബന്ധു വീട്ടിൽ വിശ്രമത്തിൽ കഴിയവേ പെട്ടെന്ന് അസുഖം വഷളാവുകയും മിംസ് ആശുപത്രിയിൽ തിരിച്ചു പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പിറന്നാൾ ആഘോഷിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണമെത്തിയത്. പ്രസാദ് ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന ഭാര്യയും ബന്ധുക്കളും ഇപ്പോൾ ഞെട്ടലിൽ ആണ് ഉള്ളത്.

37 വയസ്സു മാത്രമായിരുന്നു പ്രസാദിന്. നോട്ടിംഗ്ഹാമിൽ ചികിത്സയിൽ കഴിയവേ ഭാര്യയേയും നാലു വയസുള്ള ഏക മകളേയും കാണുവാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നാട്ടിലെത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് റൈസിംഗിലൂടെയാണ് എയർ ആംബുലൻസ് സൗകര്യമൊരുക്കി പ്രസാദിനെ നാട്ടിലെത്തിച്ചത്. കോവിഡ് പ്രതിസന്ധികൾക്കിടയിൽ പ്രസാദിനെ നാട്ടിലെത്തിച്ചത് ഒട്ടേറെ കടമ്പകൾ കടന്നാണ്. ബ്രിട്ടനിലെ യു എസ്പി ഗ്ലോബൽ ആയിരുന്നു പ്രസാദ് ജോലി ചെയ്തിരുന്നത് . അമേരിക്കയിൽ നിന്നും 60000 ലേറെ ഡോളറും യുകെയിൽ നിന്ന് 41000 ലേറെ പൗണ്ടുമാണ് യാത്രയ്ക്ക് സമാഹരിച്ചത് .

യുകെയിൽ കോവിഡ് ഭീഷണി വ്യാപകമായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ പ്രതിസന്ധിയിലായതോടെ കേരളത്തിലെത്തി ചികിത്സ തുടരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. മലയാളി കൂട്ടായ്മയായ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ദൗത്യം ഏറ്റെടുത്തു. ഡിഎംസി രക്ഷാധികാരിയായ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വഴി കേന്ദ്ര ആഭ്യന്തര വ്യോമയാന മന്ത്രാലയങ്ങളുമായി ബന്ധപ്പെടുകയും അനുമതി ലഭിക്കുകയും ഏപ്രിൽ 24 ന് നാട്ടിൽ എത്തുകയും ചെയ്‌തു. പ്രസാദ് ദാസിനെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ പ്രസാദ് ദാസിന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അറിയിച്ചു.