കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി മൊഴി. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായിരുന്ന അഡ്വ.പ്രതീഷ് ചാക്കോയുടേതാണ് മൊഴി. സുനി നല്‍കിയ ഫോണ്‍ തന്റെ ജൂനിയറിന് കൈമാറിയെന്നും അത് നശിപ്പിച്ചെന്നുമാണ് പ്രതീഷ് ചാക്കോ ഇന്നലെ പോലീസിന് മൊഴി നല്‍കിയത്. കേസില്‍ പ്രതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം 2011ല്‍ പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് ക്വട്ടേഷന്‍ അല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള പദ്ധതിയിട്ടത് സുനി ഒറ്റക്കായിരുന്നു. പ്രാഥമികാന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഈ കേസില്‍ സുനി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നിര്‍മാതാവ് പരാതി നല്‍കിയിരുന്നു. പൊന്നുരുന്നിയിലെ വാടകവീട്ടിലായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഗൂഢാലോചന നടത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ച ദിവസം മറ്റൊരു നടി കൂടി എത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.