എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണി ഷംന തമിഴ്‌നാട്ടിലുണ്ടെന്ന് സൂചന. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ്പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. എന്നാൽ യുവതിയുടെ അപ്രത്യക്ഷമാകലിന് പിന്നിൽ എന്താണ് കാരണമെന്ന് ഇപ്പോളും വ്യക്തമായിട്ടില്ല. ഷംനയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് ക്രൈം മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായമില്ലാത്ത ഈ അവസ്ഥയില്‍ യുവതിക്ക് യാത്ര ചെയ്യാനോ മറ്റോ ബുദ്ധിമുട്ടാണ്. യുവതി ചികില്‍സയ്ക്ക് വന്നതിന്റെയും ആശുപത്രിയില്‍ ഇരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാൽ ഡോക്ടറെ കാണാനായി ആശുപത്രിക്ക് അകത്തേക്ക് പോയ ശേഷം യുവതിയെ കാണാതാകുകയായിരുന്നു. പരിശോധനയ്ക്ക് വേണ്ടി ലേബര്‍ റൂമിലേക്ക് പോയ ഷംനയെ പിന്നീട് കണ്ടിട്ടില്ല.

കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് സ്വദേശിനിയായ ഷംനയെയാണ് കഴിഞ്ഞദിവം ആശുപത്രിയില്‍ നിന്ന് കാണാതായത്. ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവ് അന്‍ഷാദിനും കുടുംബത്തിനുമൊപ്പം ആശുപത്രിയിലെത്തിയ ശേഷമായിരുന്നു അപ്രത്യക്ഷമാകല്‍. ഷംനയുടെ മൊബൈല്‍ ഫോണുള്ള ടവര്‍ സാന്നിധ്യം പോലീസ് കൃത്യമായി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇടക്കിടെ ഫോണ്‍ ഓഫാക്കുന്നത് പോലീസിനെ കുഴക്കുന്നു. ഏറ്റവും ഒടുവില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ചത് തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്നാണ്. അതിനിടെ ഷംനയെ എറണാകുളത്ത് വച്ച് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ആലപ്പുഴയിലേക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായി ടിടിഇ പോലീസിനെ അറിയിച്ചെന്നാണ് വിവരം. ആലപ്പുഴയിലും തിരച്ചില്‍ നടക്കുന്നുണ്ട്. കോട്ടയത്ത് മൊബൈലിന്റെ സിഗ്നല്‍ കണ്ടിരുന്നു. പിന്നീട് എറണാകുളത്തും കണ്ടു. ഈ സാഹചര്യത്തില്‍ ഈ രണ്ടിടങ്ങളിലെയും ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

അഡ്മിറ്റാകാന്‍ ആശുപത്രിയിലെ ഗൈനക്കോളജി ഒപിയില്‍ നിന്ന് ഡോക്ടര്‍ നേരത്തെ തിയ്യതി കുറിച്ചുനല്‍കിയിരുന്നു. തുടര്‍ന്നാണ് എസ്എടിയില്‍ എത്തിയത്. ഒപിയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചു. രക്തപരിശോധന നടത്തി. ശേഷം ബന്ധുക്കളുടെ അടുത്ത് വന്നു. ഡോക്ടറില്‍ നിന്ന് അടുത്തദിവസം വരേണ്ട തിയ്യതി എഴുതിവാങ്ങിയ ശേഷം വരാമെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിക്ക് അകത്തേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ല.