ന്യൂഡല്‍ഹി: ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള തെരെഞ്ഞടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. 20 എംഎല്‍എ മാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയിലാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. ഒഴിവ് വന്ന 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും.

20 എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമസഭയിലുള്ള ആം ആദ്മി എം.എല്‍.എമാരുടെ എണ്ണം 46 ആയി. ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എം.എല്‍.എമാരേയും അയോഗ്യരാക്കിയത്. 2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന് അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്. 70അംഗ നിയമസഭയില്‍ 4 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്, ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ആരോപണവിധേയരായ എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ ഈ നടപടിയിലേക്ക് കടന്നത്.