മലയാറ്റൂരില്‍ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂർ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീർത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വൈദികനെ കുത്തിയശേഷം വനത്തിലേക്ക് ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. കുരിശുമുടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെത്തുടർന്ന് കപ്യാർക്കെതിരെ ഫാ.സേവ്യർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്ന കപ്യാർ, കുരിശുമുടിയിലെ ആറാം സ്ഥലത്തുവച്ച് ഉടലെടുത്ത വാക്കുതർക്കത്തിനു പിന്നാലെ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്ന് പറയുന്നു.

ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. പരുക്കേറ്റ ഫാ. സേവ്യറിനെ ഉടൻ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാലിൽ കുത്തേറ്റ വൈദികൻ രക്തം വാർന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.