മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിക്കൊല്ലാൻ കപ്യാർ ജോണിയെ പ്രേരിപ്പിച്ചത് വ്യക്തിവൈരാഗ്യം. മൂന്നുമാസം മുൻപ് സ്വഭാവ ദ്യൂഷ്യം ആരോപിച്ച് കപ്യാർ ജോണി വട്ടപ്പറമ്പിനെ പളളിയിൽ നിന്ന് പുറത്താക്കിയിരുന്നു. സ്ഥിര മദ്യപാനിയായ ഇയാൾ കപ്യാർ ശ്രൂശൂഷയ്ക്ക് യോഗ്യനല്ലെന്ന് കണ്ടായിരുന്നു ഇയാൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് സഭാധികൃതർ വ്യക്തമാക്കി.

വൈദികനെ ആക്രമിച്ചശേഷം കാട്ടിലേക്ക് രക്ഷപെട്ട മുന്‍ കപ്യാര്‍ വട്ടപ്പറമ്പില്‍ ജോണിക്കായി തിരച്ചില്‍ തുടരുകയാണ്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മലയാറ്റൂർ പളളിയിലെ തിരുനാളുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ചാനലിന് ഫാദർ സേവ്യർ തേലക്കാട്ട് അഭിമുഖം നൽകിയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന സമയത്തായിരുന്നു സംഭവം. മലയാറ്റൂരിലെ ആറാം കുരിശിന് സമീപത്ത് വച്ചാണ് കപ്യാര്‍ ജോണി വട്ടപറമ്പന്‍ വികാരിയെ കുത്തിയത്. വാക്കുതര്‍ക്കത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ വികാരിയെ കുത്തുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് എത്താന്‍ വൈകിയത് മരണകാരണമായി. ഇരുവർക്കുമിടയിൽ നേരത്തേ മുതൽ ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

ഇടതു തുടയില്‍ ആഴത്തിലേറ്റ് കുത്താണ് മരണത്തിലേക്ക് നയിച്ചത്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും അച്ചന്‍ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇടതു തുടയിലേറ്റ കുത്ത് പ്രധാന രക്തക്കുഴലിനെ തകര്‍ത്തിരുന്നതായി ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. രക്തം വാര്‍ന്നാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ട് മരിച്ചത്.

കൊച്ചി ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനാണ് ഫാ.സേവ്യർ. കഴിഞ്ഞ ഏഴു വർഷമായി കുരിശുമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്. 1993 ഡിസംബർ 27ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. സേവ്യർ തേല‍ക്കാട്ട് സിഎൽസി അതിരൂപതാ ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമല ഡയറക്ടറായിരിക്കെ എൽഎൽബി പൂർത്തിയാക്കിയ ഫാ. സേവ്യർ, കഴിഞ്ഞ വർഷം അഭിഭാഷകനായും എൻറോൾ ചെയ്തിരുന്നു.