മാള (തൃശൂർ)∙ വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാനയുടെ മധ്യേ മാപ്പുപറയുക. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ അതു വേണമെന്നു കമ്മിറ്റി തീരുമാനിച്ചു. ‘പ്രതി’ ‍26നു പള്ളിയിലെത്തിയത് മാപ്പുപറയാൻ തയാറായിട്ടാണ്. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമധ്യേ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു.

ഇടവകജനത്തോടായി പറഞ്ഞു: പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്. എന്നിട്ട് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല…’. മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്.

ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം – ഫാ. നവീൻ പറഞ്ഞു. പള്ളി നിറഞ്ഞ ജനം എഴുന്നേറ്റുനിന്നു. ചിറകടി ശബ്ദം പോലെ കയ്യടിമുഴങ്ങി. പ്രായമായവരെ ഫാ. നവീൻ ഊക്കൻ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു. തിരിച്ചുവരാൻ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാൾ അച്ചനെ കയ്യേറ്റം ചെയ്തത്.