സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബ്രിട്ടനിൽ ജൂൺ ഒന്നുമുതൽ തന്നെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഗവൺമെന്റ് അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ജൂൺ 1 മുതൽ തന്നെ എല്ലാ പ്രൈമറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് അധ്യാപക സംഘടനകൾ എല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന അധ്യാപക സംഘടനകളുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഗവൺമെന്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എല്ലാ സ്കൂളുകളും അടുത്ത ആഴ്ചയിൽ തന്നെ തുറക്കുന്നത് അപ്രായോഗികം ആണെങ്കിലും, പരമാവധി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറക്കേണ്ടത് കുട്ടികൾക്ക് അത്യന്താപേക്ഷിതമായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.


കുട്ടികളുടെ ഭാവിക്കും, രാജ്യത്തിന്റെ കെട്ടുറപ്പിനും, സാമൂഹ്യനീതിക്കും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രൈമറി സ്കൂളുകളിൽ ആദ്യമേ 1, 6 തുടങ്ങിയ വർഷങ്ങൾക്ക് ആണ് ആദ്യമേ ക്ലാസുകൾ ഉണ്ടാവുക. ജൂൺ പതിനഞ്ചോടുകൂടി സെക്കൻഡറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ രണ്ടു വയസ്സിനു താഴെയുള്ള ഓരോ കുട്ടിക്കും 3.5 സ്ക്വയർ മീറ്റർ സ്ഥലം ലഭ്യമാക്കണം. രണ്ടു വയസ്സുള്ള കുട്ടികൾക്ക് 2.5 സ്ക്വയർ മീറ്റർ സ്ഥലവും, മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 2.3 സ്ക്വയർ മീറ്റർ സ്ഥലവും ഓരോ കുട്ടിക്കും ലഭ്യമാക്കണം. കുട്ടികൾ സ്പർശിക്കുന്ന പ്രതലങ്ങൾ ദിവസത്തിൽ പല തവണ വൃത്തിയാക്കണമെന്ന നിർദ്ദേശവും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികളെക്കൊണ്ട് ദിവസത്തിൽ പല തവണ കൈകൾ കഴുകിക്കുകയും വേണം. സന്ദർശകരെ ഒഴിവാക്കുകയും, ജനലുകൾ എല്ലാം തന്നെ വായു സഞ്ചാരത്തിനായി തുറന്നിടുകയും വേണം. ഇത്തരം മുൻകരുതലുകൾ എല്ലാം എടുത്തു കൊണ്ട് വേണം സ്കൂളുകൾ തുറക്കാൻ എന്ന നിർദേശമാണ് ഗവൺമെന്റ് അധ്യാപകർക്കു നൽകുന്നത്.

എന്നാൽ ഗവൺമെന്റ് നിർദ്ദേശങ്ങളെ ലംഘിച്ച് സ്കൂളുകൾ തുറക്കാതിരിക്കാനുള്ള തീരുമാനം അമ്പതോളം കൗൺസിലുകൾ കൈക്കൊണ്ടതായി സൺ‌ഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗവൺമെന്റ് തീരുമാനത്തെ അനുകൂലിച്ച് ഓഫ്‌സ്റ്റെഡ് ( ഓഫീസ് ഫോർ സ്റ്റാൻഡേർഡ്സ് ഇൻ എജുക്കേഷൻ) മുൻ ചെയർമാൻ മൈക്കൽ വിൽഷോ രംഗത്തെത്തി.