ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വിൻഡ്‌സറിലെ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സസെക്സ് പ്രഭുവും പ്രഭ്വിയും പട്ടാളക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആരായിരുന്നതിനിടയിലാണ് ബേബി ആർചിക്ക് രണ്ട് കുഞ്ഞരിപ്പല്ലുകൾ വന്ന വിവരവും ഇഴഞ്ഞു നടക്കാൻ തുടങ്ങിയ വിവരവും പങ്കുവെച്ചത്. ഓർമ്മ വാരം ആചരിക്കുന്നതിന്റെ ഭാഗമായാണ് ബ്രൂംഫാം കമ്മ്യൂണിറ്റി സെന്ററിൽ ദമ്പതിമാർ എത്തിയത്.

ഇരുവരെയും ആവേശത്തോടെയും ആർപ്പുവിളികളോടെയുമാണ് കുടുംബാംഗങ്ങൾ വരവേറ്റത്. അവർ കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് വിവരങ്ങൾ പങ്കു വച്ചത്. കുട്ടികളോടും മുതിർന്നവരോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടെ സമയം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. കുട്ടികളോടൊത്ത് കളിക്കാനും പ്രഭു മറന്നില്ല. രാജകുമാരൻ ഒരു പെൺകുട്ടിയോട് ഉല്ലസിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മേഗാൻ ഒരു ശിശുവിനെ ആണ് കൂടെക്കൂട്ടിയത്.

മിലിട്ടറി കുടുംബങ്ങൾ പ്രത്യേകമായി നേരിടുന്ന അവസ്ഥകളെ കുറിച്ചും തൊഴിൽരാഹിത്യത്തെ പറ്റിയും അവർ കുടുംബാംഗങ്ങളുമായി ചർച്ച നടത്തി. ഇരുവരും താമസിക്കുന്ന വിൻസ്റ്ററിൽ കെനിയയിൽ ജോലി ചെയ്യുന്ന ധാരാളം സൈനികരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്.

ഇരുവരും തങ്ങളുടെ കമ്മ്യൂണിറ്റി സെന്റർ സന്ദർശിക്കുമെന്ന് ഒട്ടും കരുതിയിരുന്നില്ലെന്നും, ക്രിസ്മസിന് ദൂരെ ആയിരിക്കുന്ന പങ്കാളികളെ പറ്റി അന്വേഷിച്ചതിൽ സന്തോഷമുണ്ടെന്നും അന്തേവാസികളായ ഡാനി ഡെന്നിസും വിക്ടോറിയ ടക്കറും പറഞ്ഞു. ഇരുവരും വളരെ സ്നേഹവും കരുതലും ഉള്ളവരാണെന്നും അവർ കൂട്ടിച്ചേർത്തു. ദമ്പതിമാർക്ക് പൂക്കൾ സമ്മാനിച്ച കുട്ടികൾ കൗതുകമായി.