ലണ്ടന്‍: പ്രിന്‍സ് വില്യം ക്രൈസ്ചര്‍ച്ച് മസ്ജിദ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കും. തന്റെ രണ്ട് ദിവസത്തെ ന്യൂസീലാന്‍ഡ് സന്ദര്‍ശന വേളയിലായിരിക്കും ലോകത്തെ നടുക്കിയ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവരെ വില്യം സന്ദര്‍ശിക്കുക. ഈ മാസം 25ന് പ്രധാനമന്ത്രി ജസീക്ക ആന്‍ഡേഴ്‌സണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് വില്യം ന്യൂസിലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്നത്. റോയല്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്നിരിന്നു. പ്രിന്‍സ് ഹാരി ഭാര്യ മേഗന്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്ക് ഒപ്പമുണ്ടെന്നും നേരത്തെ അറിയിച്ചിരുന്നു.

തന്റെ മുത്തശ്ശിയായ ബ്രിട്ടീഷ് രാജ്ഞിയുടെയും പേരില്‍ കൂടിയായിരിക്കും വില്യം ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിക്കുക. വലതുപക്ഷ തീവ്രവാദി ആക്രമണങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ നീചമായ ആക്രമണങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡില്‍ നടന്നത്. മാര്‍ച്ച് 16നാണ് ലോകത്തെ നടുക്കിയ സംഭവം നടക്കുന്നത്. അല്‍നൂര്‍ മസ്ജിദില്‍ ഉച്ചയ്ക്ക് 1.45ന് (ഇന്ത്യന്‍ സമയം രാവിലെ 6.15) എത്തിയ അക്രമി ആദ്യം പുരുഷന്മാരുടെ പ്രാര്‍ഥനാ ഹാളിലും തുടര്‍ന്നു സ്ത്രീകളും കുട്ടികളുമുള്ള ഹാളിലുമെത്തി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. അല്‍ നൂര്‍ മസ്ജിദില്‍ 41 പേര്‍ മരിച്ചു. ലിന്‍വുഡില്‍ 7 പേര്‍ മസ്ജിദിലും ഒരാള്‍ ആശുപത്രിയിലും മരിച്ചു. ഇരകളിലേറെയും കുടിയേറ്റക്കാരോ അഭയാര്‍ഥികളോ ആയി ന്യൂസീലന്‍ഡിലെത്തിയവരാണ്.

വംശീയ വിദ്വേഷം തീര്‍ക്കാന്‍ തോക്കെടുത്ത ബ്രന്റന്റെ അതിനീച മാനസികനില തല്‍സമയം തെളിഞ്ഞത് അയാളുടെ ഫെയ്‌സ്ബുക് അക്കൗണ്ടിലായിരുന്നു. പട്ടാള വേഷം ധരിച്ച ബ്രന്റന്‍ ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദിനു സമീപം കാര്‍ നിര്‍ത്തി അകത്തേക്കു നടന്നത് ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചാണ്. ജനങ്ങള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുന്നതും ആളുകള്‍ പിടഞ്ഞുവീഴുന്നതുമുള്‍പ്പെടെ തല്‍സമയ ദൃശ്യങ്ങള്‍ ഈ ക്യാമറ വഴി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു. ഒരു തോക്ക് ഉപയോഗിച്ച ശേഷം കാറില്‍ തിരിച്ചെത്തി മറ്റൊന്ന് എടുക്കുന്നതും കാണാം. ഒരാളുടെ തൊട്ടടുത്തു ചെന്ന് നെഞ്ചിലേക്കാണു വെടിവയ്ക്കുന്നത്. സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നായി ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരാണു ബ്രന്റന്റെ പൂര്‍വികര്‍. ആക്രമണം നടത്താനാണ് ന്യൂസീലന്‍ഡില്‍ എത്തിയത്. തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.