ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ പൃഥിരാജിനെതിരെ സിനിമാ മേഖലയില്‍ ചേരി രൂപപ്പെടുന്നു. ഇതിന്റെ ഭാഗമായി നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പൃഥ്വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി കഴിഞ്ഞു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനു പിന്നില്‍ പൃഥ്വിയുടെ കൈയുണ്ടായിരുന്നുവെന്നാണ് ആരോപണം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ തിടുക്കം കാട്ടിയവര്‍ക്കെതിരെ ഗണേഷ് രംഗത്തെത്തിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു ദേശീയ മാധ്യമത്തോടാണ് ഗണേഷ് കുമാര്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തിയത്.

പൃഥ്വിരാജിനെപ്പോലുള്ളവരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് ചിലര്‍ ഇത് ചെയ്തതെന്നാണ് താന്‍ കരുതുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപിനെ പുറത്താക്കണമെന്ന് ഏറ്റവും നിര്‍ബന്ധം പൃഥ്വിരാജിനായിരുന്നുവെന്ന് ആ സമയം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘടനയുടെ നിയമം അനുസരിച്ച് പ്രാഥമികാംഗത്വം റദ്ദ് ചെയ്യാനാകില്ലെന്നും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, അമ്മയുടെ ഭാഗമാകണോ വേണ്ടയോയെന്ന് നിലവിലെ സാഹചര്യത്തില്‍ ദിലീപാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ പൊന്നുകൊണ്ടു പുളിശേരിവച്ചു തന്നാലും താന്‍ അമ്മയില്‍ തുടരില്ലെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദിലീപിനെ കാണാന്‍ ഒഴുക്കാണ്. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ എതിര്‍ത്തിരുന്നവര്‍ പലരും നിലപാട് മാറ്റവുമായി രംഗത്തെത്തി. ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ തിയേറ്ററുടമകളുടെ സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപ് വീണ്ടും എത്തും.

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) രൂപീകരിച്ചത് ദിലീപായിരുന്നു. നേരത്തെ താരം അറസ്റ്റിലായതിന് പിന്നാലെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെയായിരുന്നു താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുത്തത്. ദിലീപിനായി ഇപ്പോള്‍ സ്ഥാനം ഒഴിയാന്‍ ആന്റണിയും താല്‍പ്പര്യപ്പെട്ടു.