സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു. 50 ശതമാനം ഇടക്കാല ആശ്വാസം നൽകാൻ ധാരണയായതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മന്ത്രി എ.സി.മൊയ്തീന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത മാനേജ്‌മെന്റ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. മാനേജ്മെന്റുമായി സമവായമായില്ലെങ്കിൽ സർക്കാർ ഇടപെടും. സർക്കാർ ഇടപെട്ട് മിനിമം വേതനം നടപ്പാക്കും.

നഴ്‌സുമാരുടെ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. തുല്യ ജോലിക്ക് തുല്യ കൂലിയെന്ന സുപ്രീം കോടതി നിര്‍ദ്ദേശവും ബലരാമന്‍, വീരകുമാര്‍ റിപ്പോര്‍ട്ടുകളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരം ഒഴിവാക്കാനായി തൃശൂർ ജില്ലാ കലക്ടർ നഴ്സുമാരും മാനേജ്മെന്റ് പ്രതിനിധികളുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നഴ്സുമാർ നീങ്ങിയത്.