പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണം മിസ്ഡ് കോളിലൂടെ മൂന്നുമാസം മുൻപ് പരിചയപ്പെട്ട പത്തൊന്‍പതുകാരന്‍. ഫോണിലൂടെ യുവാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണു കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന  ദമ്പതികളുടെ മകള്‍ പി. ശ്രീലയ(19) മരിച്ചതെന്നു പോലീസ് അറിയിച്ചു. കേസില്‍ തിരുവനന്തപുരം വെള്ളറട  ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെ അറസ്റ്റ് ചെയ്തു.

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ നേരില്‍ കണ്ടിട്ടില്ലെന്നു ശ്രീലയ എഴുതിയ ഡയറിക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം രണ്ടിനാണു ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ശ്രീലയ  കോളേജിൽ പോയില്ല. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന കൂട്ടുകാരി ഉച്ചയ്ക്ക് ജനാലവഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും വിദ്യാര്‍ഥിനി കത്തെഴുതി വച്ചിരുന്നു. എന്നാല്‍, കത്തിലെ െകെയക്ഷരം മകളുടേതല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവും കോഴിക്കോട് ഗവ.നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറുമായ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ആത്മഹത്യചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും സ്വന്തം താല്‍പ്പര്യപ്രകാരമാണ് നല്ല മാര്‍ക്ക് വാങ്ങി പാസായ ശ്രീലയ നഴ്‌സിങ് കോഴ്‌സ് തെരഞ്ഞെടുത്തതെന്നും പഠിക്കാന്‍ ഒട്ടും വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍  വരുമ്പോൾ എല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. തങ്ങള്‍ പോകുന്നതിനു മുൻപ് ആരെയെങ്കിലും കൊണ്ട് തന്നെ പ്രേമിപ്പിക്കുമെന്ന് ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പന്തയംവച്ചിരുന്നതായി അമ്മയോട് നേരത്തേ മകള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടെത്താമസിക്കുന്ന മൂന്നു കൂട്ടുകാരികളെ പോലീസ് ചോദ്യംചെയ്തു. രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ ശ്രീലയ സംസാരിക്കാറുണ്ടെന്നും ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും പരിയാരം പോലീസിനു മനസിലായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു യുവാവിന്റെ പങ്കു വ്യക്തമായത്.

പ്രണയക്കുരുക്കിലാക്കി ഭീഷണിപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ െകെയക്ഷരത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ടു മൊെബെല്‍  നമ്പറുകൾ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ ഉപയോഗിച്ചിരുന്നുവെന്നും ഈ ഫോണുകളിലേക്കു വന്ന കോളുകള്‍ പരിശോധിക്കുന്നതായും പോലീസ് പറഞ്ഞു. ഫോണുകള്‍ കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് മൊഴി നല്‍കിയിരുന്നു.