പ്രതിഫലത്തിന്റെ കാര്യത്തില്‍ വര്‍ണ്ണവിവേചനം കാട്ടിയെന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍. നിര്‍മാണക്കമ്പനിയായ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് വിശദീകരണവുമായി നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും രംഗത്തെത്തിയത്. ചെറിയ നിര്‍മ്മാണച്ചെലവില്‍ പൂര്‍ത്തീയാക്കേണ്ടിയിരുന്ന സിനിമ എന്ന നിലയില്‍ നല്‍കാന്‍ കഴിയുന്ന വേതനത്തെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കിയിരുന്നെന്നും ഒരു നിശ്ചിത തുകക്ക് സാമുവല്‍ സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് കരാര്‍ തയ്യാറാക്കിയതെന്ന് നിര്‍മാതാക്കള്‍ വിശദീകരിക്കുന്നു. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്. അര്‍ഹിക്കുന്ന പ്രതിഫലം നല്‍കിയില്ലന്ന ആരോപണം കരാറിനോടുള്ള അനീതിയായാണ് മനസിലാക്കുന്നത്.

സിനിമ വാണിജ്യവിജയം നേടിയാല്‍ അതില്‍ നിന്നുള്ള ഒരു അംശം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രത്യാശ പങ്കുവെച്ചിരുന്നു. പക്ഷേ സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം തങ്ങളുടെ പക്കല്‍ എത്തുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഞങ്ങളുടെ പക്കല്‍ എത്തി കണക്കുകള്‍ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോസ്റ്റ് വിശദീകരിക്കുന്നു.

പ്രതിഫലത്തുക നിശ്ചയിച്ചതില്‍ വംശീയവിവേചനമുണ്ടെന്ന ആരോപണം വേദനാജനകമാണ്. വാഗ്ദാനം ചെയ്ത തുകയില്‍ അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായ യാതൊരു സമ്മര്‍ദ്ദവും അദ്ദേഹത്തിനുമേല്‍ ചെലുത്തപ്പെട്ടിട്ടില്ല. ഈ സിനിമയുമായി സഹകരിക്കാന്‍ തയാറല്ല എന്നു പറയാനുള്ള സര്‍വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാര്‍ അംഗീകരിച്ചത്. ഇതില്‍ വംശീയമായ വ്യാഖ്യാനങ്ങള്‍ ചേര്‍ക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ വായിക്കാനാവുന്നില്ല. തെറ്റായ വിവരങ്ങള്‍ ചില സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നുവെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

പോസ്റ്റ് വായിക്കാം

സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.

രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :
1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്. 
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?

ചെറിയ നി൪മ്മാണചെലവിൽ പൂ൪ത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാ൪ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അ൪ഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ൪ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുല൪ത്താൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ൪ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ൪മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മ൪ദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സ൪വ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാ൪ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിൻറെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗ൪ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.

സസ്നേഹം,

ഹാപ്പി ഹവേഴ്സിന് വേണ്ടി,

സമീ൪ താഹി൪

ഷൈജു ഖാലിദ്.

https://www.facebook.com/happyhoursent/posts/347266735766810