ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബ്രിട്ടണ്‍ സന്ദര്‍ശത്തിനിടെയില്‍ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സിഖ് സംഘടനകളാണ് മോഡിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നാണ് മോഡിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശനത്തോട് അനുബന്ധിച്ച് വെസ്റ്റ്മിന്‍സ്റ്ററിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മോഡി യുകെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് കരുതുന്നത്. അതേസമയം യുകെയിലെ ഇന്ത്യന്‍ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളവര്‍ മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വരുമെന്നാണ് സൂചനകള്‍.

2015ല്‍ നവംബറില്‍ മോഡി യുകെ സന്ദര്‍ശിച്ച സമയത്ത് പ്രതിഷേധവുമായി നിരവധി പേര്‍ തെരുവിലിറങ്ങിയിരുന്നു. അതിന് സമാന രീതിയിലുള്ള പ്രതിഷേധമായിരിക്കും ഇത്തവണയുമുണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഖ് സംഘടനകളെ കൂടാതെ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വര്‍ണവിവേചനത്തിനും ഇംപീരിലയിസ്റ്റുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്. എന്നാല്‍ പ്രതിഷേധമുണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കുമെന്ന് പ്രോ-ഇന്ത്യന്‍ ഗ്രൂപ്പുകള്‍ അറിയിച്ചിട്ടുണ്ട്. മോഡിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി മോഡി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ പ്രതിനിധികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. യുകെയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അനധികൃതമായി യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ കയറ്റി അയക്കുന്നത് സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ചയാകും. ഏതാണ്ട് പതിനായിരത്തിന് അടുത്ത് ഇന്ത്യക്കാര്‍ യുകെയില്‍ വിസ സംബന്ധിച്ച് പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. യുകെയില്‍ ആയുര്‍വേദ സെന്റര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടക്കും.