പതിനേഴുകാരനായ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ വന്യമായ ചിന്തകള്‍ നടപ്പാക്കിയപ്പോള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായത് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടം. നിക്കോളാസ് എല്‍ഗര്‍ എന്ന വിദ്യാര്‍ത്ഥി സ്വന്തമായി നിര്‍മിച്ച ബോംബ് തിരക്കേറിയ എം3 മോട്ടോര്‍വേയില്‍ സ്ഥാപിക്കുകയായിരുന്നു. സെപ്റ്റംബര്‍ 16നും 23നും വിഞ്ചസ്റ്ററിനു സമീപം ഹാന്റ്‌സില്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍വേ അടച്ചിടേണ്ടി വന്നിരുന്നു. ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് 40 മില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടായതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. താന്‍ സ്ഥാപിച്ച ബോംബ് പൊട്ടി ആരും മരിച്ചില്ലല്ലോ എന്നതാണ് സങ്കടമെന്നായിരുന്നു എല്‍ഗര്‍ പിടിയിലായതിനു ശേഷം പോലീസിനോട് പറഞ്ഞത്.

വിഞ്ചസ്റ്റര്‍ കോളേജില്‍ ബോര്‍ഡിംഗ് വിദ്യാര്‍ത്ഥിയായ എല്‍ഗര്‍ ബോംബ് നിര്‍മിക്കാനുള്ള സാമഗ്രികള്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു. ആദ്യ ശ്രമത്തില്‍ ആരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഇയാള്‍ ബോംബ് സ്ഥാപിച്ചതെന്നും രണ്ടാമത് കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് റോഡില്‍ ഉപകരണം വെച്ചതെന്നും പ്രോസിക്യൂട്ടര്‍ റോബ് വെല്ലിംഗ് കോടതിയെ അറിയിച്ചു. സംഭവത്തില്‍ എല്‍ഗറിന് യാതൊരു വിധത്തിലും ഖേദമുണ്ടായിട്ടില്ലെന്നും തന്റെ ഉദ്യമത്തില്‍ വിജയിക്കാന്‍ കഴിയാത്തതിലായിരുന്നു ഇയാള്‍ക്ക് സങ്കടമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ വിഞ്ചസ്റ്റര്‍ കോളേജിലെ ഹെഡ്മാസ്റ്ററെ ഇയാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നതായും കോടതിയെ പ്രോസിക്യൂട്ടര്‍ അറിയിച്ചു. 10 ബിറ്റ്‌കോയിനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്ന് ചില്ലറ മോഷണങ്ങളും ഇയാള്‍ നടത്തിയിരുന്നു. റാം സ്റ്റിക്കുകള്‍, ഡിവിഡി ഡ്രൈവുകള്‍, ഐപാഡുകള്‍, മാക്ബുക്കുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയായിരുന്നു എല്‍ഗര്‍ മോഷ്ടിച്ചിരുന്നത്. ഇത്തരം മോഷണങ്ങള്‍ ഇയാള്‍ ആസ്വദിക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഇവ ഇബേയില്‍ 4500 മുതല്‍ 5000 പൗണ്ട് വരെ വിലയിട്ട് വില്‍പന നടത്തിയതായും വ്യക്തമായിട്ടുണ്ട്.