പുന്നക്കല്‍ പൊയലിങ്ങാ പുഴക്കരികെ അച്ചായന്‍ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുന്നക്കല്‍ മധുരമൂല സ്വദേശി വരടായില്‍ അലവിയുടെ മകന്‍ റഷീദിനെയാണ് (33) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്.

പാലത്തിനോട് ചേര്‍ന്ന് കമഴ്ന്ന് കിടക്കുന്ന റഷീദിന്റെ മേലെ മോട്ടോര്‍ ബൈക്ക് കിടക്കുന്ന സ്ഥിതിയിലാണ് മൃതദേഹം കണ്ടത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മൃതദേഹം കണ്ടത് വെളുപ്പിന് 5.15 ന് ടാപ്പിംഗ് ജോലിക്ക് പോയ പ്രദേശവാസിയാണ്.

വാഹനം മറിഞ്ഞ് കിടക്കുന്നതാണെന്നുകരുതി എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബോഡി മരവിച്ച സ്ഥിതിയിലായിരുന്നതിനാല്‍ സമീപത്ത് തന്നെ ഉള്ള ഗ്രാമ പഞ്ചായത്ത് അംഗം വില്‍സണ്‍ താഴത്ത് പറമ്പിലിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം നല്‍കി. മൃതദേഹത്തിന്റെ മേല്‍ കിടക്കുന്ന കെഎല്‍ 05 എ എ5087 നമ്പര്‍ മോട്ടോര്‍ ബൈക്ക് റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. മോട്ടോര്‍ ബൈക്കുകള്‍ മാത്രം കഷ്ടിച്ച് കടന്നു പോകാന്‍ കഴിയുന്ന നാല് അടി മാത്രം വീതിയുള്ള നടപ്പു വഴിയിലാണ് മൃതദേഹവും ദേഹത്ത് എടുത്തു വച്ചതു പോലെ മോട്ടോര്‍ ബൈക്കും കിടന്നത്. സാധാരണ ഇത് വഴി പോകേണ്ട ആവശ്യമില്ലാത്ത റഷീദ് ഇവിടെ എങ്ങനെ എത്തി എന്നത് സംശയം ജനിപ്പിക്കുന്നു.

രാത്രി 9.20ന് ബാപ്പയുട ജേഷ്ഠന്റെ മകന്‍ ഫിറോസിനെ ഫോണില്‍ വിളിച്ചതായും എന്തോ പ്രശ്‌നമുള്ളതായും ഒരാളെ തല്ലണം എന്ന് പറഞ്ഞതായും ബന്ധു അറിയിച്ചു. ലോഡിംഗ് ഉള്‍പ്പെടെ വിവിധ ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ക്ക് മദ്യപിക്കുന്ന ശീലമുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹിതനാണ്