പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൾ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ വച്ച് ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ.ജാക്സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ.