ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല സമവായ ശ്രമവുമായി ഫ്രാൻസും. ഖത്തറിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ആറു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല. മധ്യസ്ഥശ്രമമായി കണ്ടിരുന്ന ജിസിസി ഉച്ചകോടി തകർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖത്തര്‍ അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഭയത്തോടെയാണ് ഗൾഫ് ലോകം നോക്കിക്കാണുന്നത്. ബ്രിട്ടനില്‍ നിന്ന് 800 കോടി ഡോളറിന്റെ 24 ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റുകളാണ് ഖത്തര്‍ വാങ്ങാനൊരുങ്ങുന്നത്.

ബാഹ്യ വെല്ലുവിളികളെ നേരിടാന്‍ യുദ്ധവിമാനങ്ങള്‍ ഖത്തര്‍ സൈന്യത്തെ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസൺഅഭിപ്രായപ്പെട്ടു. ഫ്രഞ്ച് വിമാനക്കമ്പനിയില്‍ നിന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 100 കോടി ഡോളറിന്റെ കരാറില്‍ കഴിഞ്ഞ ദിവസം ഖത്തർ ഒപ്പുവെച്ചിരുന്നു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ശേഷം സമവായ ശ്രമവുമായി രംഗത്തുവന്നത് കുവൈറ്റായിരുന്നു. കുവൈറ്റിൽ നടന്ന ജിസിസി ഉച്ചകോടിയിലും തീരുമാനമായില്ല. എന്നാൽ കുവൈറ്റിന്റെ ശ്രമങ്ങൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു.