ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ നോക്കൗട്ട് റൗണ്ടിലെ വമ്പന്‍ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിന് ജയം. ഫ്രഞ്ച് കരുത്തന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ആദ്യം ഗോള്‍ വഴങ്ങിയ റയല്‍ മൂന്നു ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ കിരീടമോഹം ഏറക്കുറെ കൈവിട്ട സിനദിന്‍ സിദാനും സംഘത്തിനും വലിയ ആശ്വാസമാണ് സാന്റിയാഗോ ബര്‍ണബ്യൂവിലെ ജയം. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ ഒരൊറ്റ ക്ലബിനുവേണ്ടി നൂറ് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും റൊണാള്‍ഡോ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഇരട്ടഗോള്‍ കരുത്തിലാണ് സ്പാനിഷ് വമ്പന്‍മാര്‍ ജയം ഉറപ്പിച്ചത്. മാര്‍സലോ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ റാബിയറ്റാണ് പിഎസ്ജിയുടെ ഗോള്‍ മടക്കിയത്. നെയ്മര്‍ റയലിലേക്ക് എത്തുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പിഎസ്ജിയും റയലും കൊമ്പുകോര്‍ത്തത്.

മറ്റൊരു മത്സരത്തില്‍ ശക്തരായ ലിവര്‍പൂള്‍ എഫ് സി പോര്‍ട്ടോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. സാഡിയോ മാനോയുടെ ഹാട്രിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിന് ആധിപത്യം നല്‍കിയത്. ആദ്യ പകുതിയില്‍ മൊഹമ്മ സലെയും 69ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയും കൂടി ഗോള്‍വല ചലിപ്പിച്ചതോടെ പോര്‍ച്ചുഗീസ് ക്ലബ്ബിന്റെ പതനം പൂര്‍ണ്ണമായി.