രാജേഷിന്റെ കൊലപാതകത്തിൽ പുതിയ വഴിത്തിരിവുകൾ. രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച്‌ രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാജേഷിനെ കൊല്ലാന്‍ മടവൂരിലെത്തിയ സാലിഹ് ഇപ്പോള്‍ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാന്‍ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

തന്റെ മുന്‍ഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താര്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു. നമ്മള്‍ക്ക് അറിയാത്ത കാര്യം. ബന്ധം വേര്‍പ്പെടുത്തി. ഡൈവേഴ്‌സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആള്‍ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവന്‍ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായില്‍ നാക്കുണ്ടെങ്കില്‍ ആരേയും കുറ്റക്കാരനാക്കാം. ഞാന്‍ ഇതില്‍ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയില്‍ ഒരു ബന്ധവുമില്ല. തന്റെ മുന്‍ ഭാര്യയാണ് ക്വട്ടേഷന്‍ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച്‌ പ്രതികരിക്കാനും സത്താര്‍ തയ്യാറയില്ല. തനിക്ക് ഖത്തറില്‍ ട്രാവല്‍ ബാനുണ്ടെന്നും സത്താര്‍ സമ്മതിക്കുന്നു. നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല.

ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി. ഇപ്പോൾ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകളിലാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവള്‍ പോയാല്‍ കടക്കനിട്ടവര്‍ വരും. അത്രയേ ഉള്ളൂ. ഞാന്‍ കൊലപാതകം ചെയ്താല്‍ മക്കള്‍ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാര്‍ നോക്കും. ജനിച്ചാല്‍ ഒരുവട്ടമേ മരണമുള്ളൂ… ആരേയും പേടിയില്ല. നൃത്താധ്യാപികയെ ഖത്തറില്‍ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേര്‍പ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാന്‍ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ കടമായി. ലോണ്‍ എടുത്താണ് പാര്‍ലര്‍ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാര്‍ലര്‍ തുടങ്ങിയപ്പോള്‍ പാളിച്ച പറ്റി.

അറിയാന്‍ വയ്യാത്തതില്‍ കൈവച്ചപ്പോള്‍ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാല്‍ കടമുണ്ട്. ട്രാവല്‍ ബാനുണ്ട്. മുന്‍ ഭാര്യയ്ക്കും ട്രവാല്‍ ബാനുണ്ട. ലോണില്‍ അവരും ഉണ്ട്.  കമ്പനിയുടെ പാര്‍ട്ണറായിരുന്നു അവര്‍. സിഗ്നേച്ചര്‍ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ട്രാവല്‍ബാനുണ്ട്. 2010ലായിരുന്നു  കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തില്‍ വിശദീകരിക്കുന്നു. സാലിഹ് ജിമ്മിലുണ്ട്. അവര്‍ക്കും ഇപ്പോള്‍ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാന്‍ കാണുന്നുണ്ട്. പത്രത്തില്‍ കാണുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്.

ഇതിന്റെ പിന്നില്‍ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കില്‍ നാല് ലക്ഷം റിയാല്‍ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാന്‍ പറ്റൂ. ഇത്തരത്തിലുള്ള ഞാന്‍ എങ്ങനെ ക്വട്ടേഷന്‍ കൊടുക്കും. അതു ചെയ്താല്‍ മക്കള്‍ക്കാണ് പേരുദോഷം. ഞാന്‍ അത് ചെയ്താല്‍ ജീവിതകാലം മുഴുവന്‍ മക്കളാണ് അനുഭവിക്കുന്നത്. ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്‌എം റേഡിയോയിലാണ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്.

എന്നാൽ തന്റെ മുന്‍ ഭര്‍ത്താവിന് രാജേഷിന്റെ കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ നൃത്താധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്.കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും, സത്താറും. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ഖത്തറിലെത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് കൈമാറും. ഇതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറി സഫിയയെന്ന പേരും സ്വീകരിച്ചു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സഫിയയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.

നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ സഫിയ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സത്താറുമായി മാനസികമായി അകന്നിരുന്നു. സത്താറിന് മറ്റുപല വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നതായി സഫിയ സംശയിച്ചിരുന്നു. ഇതിനിടയിലായിരുന്നു റേഡിയോ ജോക്കിയായ രാജേഷുമായി സഫിയ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകിയ ബന്ധമായിരുന്നു ഇത്. സത്താറിന്റെ പണമുപയോഗിച്ച്‌ സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സഹായിച്ചിരുന്നു. രാജേഷ് ചെന്നൈയിലേക്ക് മാറിയ ഉടൻ ഖത്തറില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയിരുന്ന സഫിയയും ചെന്നൈയിലേക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. ചെന്നൈയിൽ സെറ്റിലാകുന്നതിന് മുമ്പായി എല്ലാം ജോലികളും തീർക്കാനായിരുന്നു വൈകിയും സ്റ്റുഡിയോയിൽ രാജേഷ് നിന്നിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സഫിയ രാജേഷുമായി സംസാരിച്ചിരുന്നു. സ്റ്റുഡിയോയിൽ രാജേഷ് ഉണ്ടെന്ന വിവരം സഫിയയ്ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കൊലയാളികൾ ഇതെങ്ങനെ അറിഞ്ഞുവെന്നുള്ളത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.  ഇതിന് പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്‌സ് ബുക്കില്‍ അവര്‍ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തില്‍ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്.