കൊച്ചി: കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ആലപ്പുഴ സൗത്ത് പോലീസ് പരജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗിയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് കേസ്. രാഹുല്‍ ഈശ്വരിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്നും ശബരിമല ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളില്‍ പൊതുപ്രവര്‍ത്തകനും ശബരിമല തന്ത്രികുടുംബാഗവുമായ താന്‍ സജീവമായി പങ്കെടുക്കുകയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ശബരിമല ഭക്തര്‍ക്ക് വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും രാഹുല്‍ പറയുന്നു.

എന്നാല്‍ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട പരിഗണിക്കാനായി മാറ്റി. പമ്പയിലും നിലയ്ക്കലിലും വ്യാപക അക്രമമാണ് ശബരിമല ഭക്തരെന്ന പേരില്‍ അക്രിമകള്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം.