രാജ്യത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബി ജെ പി ചെയ്ത അത്രയും ദ്രോഹമൊന്നും ഇടതുപാർട്ടികൾ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യു ഡി എഫ് പൊതുയോയോഗത്തിലാണ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തെ തലോടുന്ന ഈ പ്രസ്താവന നടത്തിയത്.
ബി ജെ പിയും ആർ എസ് എസും ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്ഥിവാരം തകർക്കുകയാണ് ചെയ്തത്. എന്നാൽ അത്തരത്തിൽ ഒന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

ആർ എസ് എസും ബി ജെപിയും ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ്. എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം – രാഹുൽ പറഞ്ഞു. ആര്‍എസ്എസിനെ പോലെ ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി ആലപ്പുഴയിൽ നടന്ന പറഞ്ഞു.

ആർഎസ്എസിനെ പ്രതിരോധിക്കാൻ കഴിയുക കോൺഗ്രസ്സിന് മാത്രമാണെന്നും രാഹുൽ ഗാന്ധി കൂട്ടി ചേര്‍ത്തു. ഇടത് പക്ഷത്തിനെതിരെ ഒരക്ഷരം പറയില്ലെന്ന് വയനാട്ടിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോൾ തന്നെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെക്കൻ കേരളത്തിൽ പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ടയിലും ആലപ്പുഴയിലുമെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെങ്കിലും ഒരു വിമര്‍ശനവും രാഹുൽ ഇടത് പക്ഷത്തിനെതിരെ പറഞ്ഞതുമില്ല.