റഫാലിലെ കൊളള തെളിഞ്ഞെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി 30,000 കോടി കൊളളയടിച്ചെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി സമാന്തരമായി ഇടപെട്ടെന്ന് ഒരു വര്‍ഷമായി താന്‍ പറയുന്നു. കട്ടെടുത്ത് അനില്‍ അംബാനിക്ക് നല്‍കി. രാജ്യത്തെ യുവജനങ്ങളും സൈനികരും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിതെന്നും രാഹുല്‍ ഗാന്ധി ഡൽഹിയിൽ പറഞ്ഞു.

പ്രതിരോധമന്ത്രി നിർമലാ സീതാരാമനും കള്ളം പറഞ്ഞു. കാവൽക്കാരനും കള്ളനുമാണോ മോദി..? ദ്വന്ദവ്യക്തിത്വമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. റോബർട്ട് വാധ്രയെക്കുറിച്ചും ചിദംബരത്തെപ്പറ്റിയും എത്ര വേണമെങ്കിലും അന്വേഷിക്കാമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടെന്ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയത്. സമാന്തര വിലപേശൽ ശ്രമത്തിന് ഉദ്യോഗസ്ഥർ എതിർപ്പറിയിച്ചിരുന്നതായും ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യൻ സംഘത്തിന്റെയും നിലപാടുകളെ ദുർബലപ്പെടുത്തുന്നതായിരുന്നു പി.എം.ഒ യുടെ ഇടപെടൽ. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടികളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഒഴിവാക്കണമെന്ന് സെക്രട്ടറി ജി. മോഹൻകുമാർ ഫയലിൽ കുറിച്ചതായി രേഖകളെ ഉദ്ധരിച്ച് പത്രം പറയുന്നു.
rafael proof

അതേസമയം റഫാലില്‍ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.