ചണ്ഡീഗഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. പഞ്ചാബ് സര്‍ക്കാരിന്റെ പരിശോധനയില്‍ പങ്കെടുത്താല്‍ രാഹുല്‍ പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ചണ്ഡീഗഡില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. പഞ്ചാബികള്‍ ലഹരിമരുന്നുകള്‍ക്ക് അടിമകളാണെന്ന് പറയുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞിരുന്നു.

ഹര്‍സിമ്രത് കൗര്‍ ഉദ്ദേശിക്കുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം കൊക്കയ്ന്‍ ഉപയോഗിക്കുന്നയാളാണെന്നും സ്വാമി പറയുകയായിരുന്നു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിര്‍ബന്ധമായും ലഹരി മരുന്ന് പരിശോധന നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. അതിനോടുള്ള പ്രതികരണമായിരുന്നു ഹര്‍സിമ്രത് കൗര്‍ ബാദല്‍ നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ ലഹരി മരുന്ന് പരിശോധനയ്ക്ക് വിധേയമാകണമെന്നായിരുന്നു പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവ്. ലഹരി കടത്തുക്കാര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. ജൂലൈ 2ന് ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെയ്ക്കാനും പഞ്ചാബ് മന്ത്രിസഭ തീരുമാനിച്ചിരുന്നു.