ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പരാതി. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചൻ പരാതി നൽകിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്.

കലാപത്തിന് ആഹ്വാനം നൽകുന്നതിന് തുല്യമാണ് തിയേറ്ററുകൾ തകർക്കുക എന്ന ആഹ്വാനത്തിലൂടെ രാമചന്ദ്രൻ നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ‘രാമലീല’യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ‘സെപ്റ്റംബർ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണം’ എന്ന് രാമചന്ദ്രൻ പോസ്റ്റ് ചെയ്തത്. #BoycottRaamleela എന്ന ഹാഷ്ടാഗോടെയായിരുന്നു പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

‘രാം ലീലലോയ രാംകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്കന്റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കണ്ട. വിവരമറിയും’ എന്നും രാമചന്ദ്രൻ പോസ്റ്റിട്ടിരുന്നു. ‘തമിഴ് റോക്കേഴ്സ് അഡ്മിന്റെ നമ്പർ ആരുടെയെങ്കിലും കയ്യിലുണ്ടോ? ഏതായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ…’ എന്ന പോസ്റ്റ് ആണ് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 14നായിരുന്നു ഈ പോസ്റ്റ്.

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പലതവണ മാറ്റിയതിനു ശേഷമാണ് രാമലീല’യുടെ റിലീസ് 28ന് നിശ്ചയിച്ചത്. ചിത്രം തിയറ്ററിൽ പോയി കാണണം എന്നും കാണരുത് എന്നവിധത്തിലുമുള്ള ക്യാംപെയ്‌നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒട്ടേറെ പ്രമുഖരും അനുകൂല–പ്രതികൂല പോസ്റ്റുകളും അഭിപ്രായങ്ങളുമായി രംഗത്തു വന്നിരുന്നു.