ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്തുണ തേടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യോഗാഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

‘രാംദേവിന്റെ പിന്തുണ തേടിയാണു വന്നത്. അദ്ദേഹത്തിലൂടെ കോടിക്കണക്കിനു ആരാധകരുടെ പിന്തുണയാണു ബിജെപിക്കു സ്വന്തമാകുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനു കൈമാറി. പറഞ്ഞതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു’ അമിത് ഷാ മാധ്യമങ്ങളോടു പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അമിത് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

2014ല്‍ പിന്തുണച്ചിരുന്ന 50 പ്രമുഖ വ്യക്തികളെയാണ് ബിജെപി നേരില്‍ കണ്ടു പിന്തുണ തേടുന്നതും നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതും. മുന്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവരുമായും ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.