ശ്രീജിത്തിനെ സന്ദര്‍ശിച്ച് രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്‌ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡ്. ‘എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന്’ ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല എന്നും ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയറിയിച്ച് എത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ചോദ്യം ചെയ്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപ്പിച്ചത്.

ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ചോദിച്ച ശ്രീജിത്തിന്‍രെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്‌സനോട് തട്ടിക്കയറുകയാണ് ചെന്നിത്തല ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അപഹാസ്യനായി മടങ്ങിയ ശേഷമാണ് ചെന്നിത്തല യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത്.

ആന്‍ഡേഴ്‌സണ്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്ന് ഒരു മടിയുമില്ലാതെ ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും ആന്‍ഡേഴ്‌സണ്‍ ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്‌സണ്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്കിലൂടെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് ആന്‍ഡേഴ്‌സണ്‍ മറുപടി നല്‍കിയത്. ‘ഞാന്‍ അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്. തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.

Image may contain: 2 people, people smiling, selfie, beard, close-up and indoor
ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ നേരില്‍ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തോടെയുമാണ് ഓര്‍മ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയില്‍ എനിക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ വിറളി പൂണ്ടത് എന്തിന്? ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്?

തെറ്റ് ആരു ചെയ്താലും ഞാന്‍ ചോദിയ്ക്കും. സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ല്കാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക. കാരണം ഞാന്‍ എന്റെ ജന്മനാട്ടില്‍ കോണ്‍ഗ്രസ്സിനും കെഎസ്‌യു വിനും വേണ്ടിയാണ് തല്ല്കാരനായതും കേസുകള്‍ നേരിട്ടതും. സംശയമുണ്ടെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക.

എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടിവിയ്ക്ക് വേണ്ടി പ്രോഗ്രാമുകള്‍ ചെയ്ത് കൊടുത്തത്. കോണ്‍ഗ്രസ്സ് നേതാവ് ആര്‍.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ് എന്നിട്ടും കോണ്‍ഗ്രസ്സിന്റെ ചാനല്‍ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുശ്ചം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജില്‍ ഞാന്‍ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരില്‍ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരില്‍ ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ പിടിച്ചത് മൂവര്‍ണ്ണക്കൊടിയായിരുന്നു. ആന്‍ഡേഴ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.