ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.

അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.