പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഭദ്രാസനത്തിലും വൈദികന്‍ പീഡിപ്പിച്ചെന്ന് പരാതി. ജൂണ്‍ നാലിന് വൈദികനെതിരെ നല്‍കിയ പരാതി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്‍വലിച്ചുവെന്നാണ് വിവരം. പരാതി പിന്‍വലിപ്പിച്ചതിനെതിരെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് ആരോപണ വിധേയനായ വൈദികനെ സ്ഥലം മാറ്റിയിരുന്നു. അതിനു ശേഷമാണ് പരാതി പിന്‍വലിച്ചത്. എന്നാല്‍ ഇത് സമ്മര്‍ദ്ദത്തേത്തുടര്‍ന്നാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. സംഭവം പുറത്തു വന്നതോടെ യുവതി മാനസിക സമ്മര്‍ത്തിലാണെന്നും ചികിത്സ തേടിയെന്നും ഭര്‍ത്താവ് പറഞ്ഞു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ നടത്തിയ പീഡനത്തെക്കുറിച്ചുള്ള പരാതിയില്‍ യുവതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഇന്നലെ രഹസ്യമൊഴി നല്‍കി. വൈദികര്‍ പീഡിപ്പിച്ചുവെന്ന നിലപാടില്‍ യുവതി ഉറച്ചു നില്‍ക്കുകയാണ്. അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വൈദികരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.