മുസഫര്‍നഗര്‍: ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലാണ് മുപ്പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നില്‍ വെച്ചാണ് യുവതി ക്രൂരതയ്ക്കിരയായത്.

കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുമ്പോഴാണ് നാലംഗ സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കാറിലെത്തിയ സംഘം നിര്‍ഗജ്‌നി ഗ്രാമത്തിന് സമീപത്ത് വെച്ച് തടയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി. യുവതിയെ അടുത്തുള്ള കരിമ്പിന്‍ പാടത്തേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു.

ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു സംഘത്തിന്റെ അതിക്രമം.
കരഞ്ഞു ബഹളം വെച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്നും വിവരം പുറത്തുപറയരുതെന്നും അക്രമികള്‍ യുവതിയോടും ഭര്‍ത്താവിനോടും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായും പൊലീസ് പറഞ്ഞു.