വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭൂമിയെന്നും കൊല നിലമെന്നും കേരളത്തിനെതിരെ ഹേറ്റ് ക്യാംപെയ്ന്‍ നടക്കുന്നതിനിടെ രാജ്യത്തെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍ പുറത്ത്. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഉത്തര്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. യോഗി ആദിത്യനാഥിന്റെ നേതത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം.

ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 വര്‍ഷത്തിലെ ആദ്യത്തെ 5 മാസങ്ങളിലെ കണക്കാണ് ഇത്. ഇക്കാലയളവില്‍ രാജ്യത്ത് 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഉത്തര്‍പ്രദേശില്‍ മാത്രം 60 എണ്ണം നടന്നു. കര്‍ണാടകയില്‍ 36 എണ്ണമാണ് ഉണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വര്‍ഗീയ സംഘര്‍ഷം കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മധ്യപ്രദേശ്(29), രാജസ്ഥാന്‍(27), ബീഹാര്‍(23), ഗൂജറാത്ത്(20) മഹാരാഷ്ട്ര(20) എന്നിങ്ങനെയാണ് വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്കുകള്‍. എന്നാല്‍ ലോക്സഭ കര്‍ണാടകയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകളില്‍ സംശയുമുണ്ടെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി.പരമേശ്വര പറഞ്ഞു. കര്‍ണാടകയെ രണ്ടാം സ്ഥാനത്ത് നിര്‍ത്താന്‍ കേന്ദ്രം ശ്രമം നടത്തുകയാണെന്നും ജി പരമേശ്വര ആരോപിച്ചു. പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ എവിടെയുമില്ലാത്ത കേരളം സംഘര്‍ഷ മേഖലയാണെന്നാണ് ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ പറയുന്നത്.