ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന എന്‍ഡിഎ സര്‍ക്കാര്‍ വാദവും മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് തള്ളി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം,ജിഎസ്ടി എന്നിവ സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിലവിലെ പോക്ക് ശരിയല്ലെന്ന മോദി ഉപദേശകന്റെ വിമര്‍ശനം.

ബ്രസീല്‍, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത്. കയറ്റുമതി അടിസ്ഥാനമാക്കി ഇന്ത്യന്‍ സബദ്‌വ്യവസ്ഥ നിര്‍ണ്ണയിച്ച്‌ വരുന്നത് 1991ല്‍ നിറുത്തിയതിന് ശേഷം പൗരന്‍മാരുടെ ഉപഭോഗത്തിനെ ആശ്രയിച്ചാണ് സബദ്‌വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയില്‍ രാജ്യം എത്തി. ഇനി അങ്ങോട്ട് മുരടിപ്പ് നേരിടേണ്ടി വരുമെന്ന് മോദിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പറയുന്നു.

ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച്‌ അഭിമുഖത്തിലാണ് രാജ്യത്തെ അപകടകരകമായ സാമ്പത്തിക സ്ഥിതിയുടെ പോക്കില്‍ രതിന്‍ റോയ് ആശങ്ക പങ്ക് വച്ചത്. ഘടനാപരമായ മാറ്റം സാമ്ബത്തിക നയത്തില്‍ വന്നില്ലെങ്കില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യ കാണും.നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണ് പ്രതിസന്ധിയെന്നും രതിന്‍ റോയ് വ്യക്തമാക്കി.

അതേസമയം 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയിരുന്നു. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ പത്ത് രാജ്യങ്ങളുടെ പട്ടികനോക്കിയാല്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018 ല്‍ ഇന്ത്യ ആറാം സ്ഥാനത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.