സ്ഥാനാര്‍ഥിയെക്കിട്ടാതെ വലഞ്ഞ് പ്രതിസന്ധിയുടെ ക്ലൈമാക്സിലെത്തിയ വടകര അങ്കത്തില്‍ കെ.മുരളീധരന്‍റെ എന്‍ട്രി സൂപ്പര്‍ ട്വിസ്റ്റായി. പോരാളിയുടെ വീരപരിവേഷവുമായാണ് മുരളീധരന്‍ തിരുവനന്തപുരത്തുനിന്ന് വടകരയിലേക്ക് വണ്ടി കയറുന്നത്. മുല്ലപ്പളളിക്കു പകരക്കാരനായി പരിഗണിച്ച ചില ദുര്‍ബലമായ പേരുകള്‍കേട്ട് നിരാശരായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഈ പോക്കുപോയാല്‍ പി.ജയരാജന്‍ വടകര തൂത്തുവാരുമെന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആഹ്ളാദിക്കുകയും ചെയ്തു. വടകരയിലെ തീരുമാനം കേരളത്തിലാകെ യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിധിയെഴുതിയിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മുരളിയുടെ രംഗപ്രവേശം. വടകരയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയുടെ മാത്രം ബാധ്യതയായി മാറിയിരുന്നു. മുല്ലപ്പള്ളി നന്നേ വിയര്‍ത്തു. വടകരയില്‍ മല്‍സരിക്കാന്‍ വീണ്ടും സമ്മര്‍ദ്ദമേറി. വി.എം.സുധീരന്‍ അടക്കം പലര്‍ക്കും വിളി പോയി.

ഒടുവില്‍ മുല്ലപ്പള്ളിയെ വെട്ടിലാക്കിയെന്ന് കരുതിയ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നെ മുരളിയെ വിളിച്ചു. അദ്ദേഹം സമ്മതംമൂളി. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന് പറഞ്ഞത് ശരിയായി– വടകരയില്‍ തുറുപ്പുചീട്ട് തന്നെ ഇറക്കി കോണ്‍ഗ്രസ്. കോഴിക്കോടിന്‍റെ മുന്‍ എം.പിയായ മുരളീധരന്‍ മലബാറിന് സുപരിചിതന്‍. ഇടവേളയ്ക്കുശേഷം മുരളിയുടെ രണ്ടാംവരവ് നാടുവിട്ടുപോയ നായകന്‍റെ തിരിച്ചുവരവുപോലെ നാടകീയം.

പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കാന്‍ തയാറെന്ന് കെ. മുരളീധരന്‍. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിളിച്ചു. പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് അവരെ അറിയിച്ചു. എതിരാളി ആരെന്നത് പ്രശ്നമല്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

വയനാട്ടില്‍ ടി.സിദ്ദിഖ് തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. പ്രഖ്യാപനം വൈകാതെയുണ്ടാകും. സ്ഥാനാര്‍ഥിയാവാന്‍ മുരളീധരന്‍ സമ്മതിച്ചെന്ന് മുല്ലപ്പള്ളി സ്ഥിരീകരിച്ചു. ആരായാലും ജയിക്കും, മുരളിയായാല്‍ വിജയം അനായാസമെന്നും അദ്ദേഹം പറഞ്ഞു. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
യുഡിഎഫില്‍ മൂന്ന് എംഎല്‍എമാര്‍ സ്ഥാനാര്‍ഥികള്‍ ആയതോടെ ഇടതുമുന്നണിയില്‍ നിന്ന് ആറുമടക്കം ഒമ്പത് എംഎല്‍എമാര്‍ ആരെ മല്‍സരിക്കുന്നു. തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.