യോര്‍ക്ക്ഷയര്‍: ചിലരുണ്ട് ജീവിതത്തിൻറെ എല്ലാ സുഖങ്ങളും മാറ്റിവെച്ച് ചെയ്യുന്ന ജോലികളില്‍ 100 ശതമാനവും ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍. ജോലിയെന്നാല്‍ ജീവിതത്തിന്റെ ചെറിയ ഭാഗമാണെന്ന് കണക്കു കൂട്ടാതെ മുഴുവന്‍ സമയവും അതിനു വേണ്ടി ചിലവഴിക്കുന്ന അപൂര്‍വ്വം മനുഷ്യരുടെ കൂട്ടത്തില്‍ ഒരാളാണ് പോള്‍ ബ്രോഡ്‌ബെന്റ്. പോളിന്റെ കോര്‍ണര്‍ ഷോപ്പ് 47 വര്‍ഷത്തിനിടയ്ക്ക് അടച്ചിട്ടേയില്ല. ആര്‍ക്ക്‌റൈറ്റ് എന്ന വിളിപ്പേരുള്ള പോള്‍ ബ്രോഡ്‌ബെന്റ് ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കുന്നു. എല്ലാ ദിവസവും 14 മണിക്കൂറോളമാണ് പോള്‍ തന്റെ കോര്‍ണര്‍ ഷോപ്പില്‍ ജോലിയെടുക്കുന്നത്. തന്റെ സ്ഥാപനത്തിന് മുകളില്‍ തന്നെയാണ് 62 കാരനായ പോള്‍ താമസിക്കുന്നത്. 17 വയസ്സുമുതല്‍ തന്റെ കുടുംബ സ്ഥാപനമായ ലുക്കാസ് സ്റ്റോറില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച പോള്‍ ഇപ്പോഴും ഒരു അവധി ദിനം പോലുമെടുത്തിട്ടില്ല.

അച്ഛന്‍ ഹെര്‍ബര്‍ട്ടുമൊന്നിച്ചാണ് പോള്‍ ജോലി ആരംഭിക്കുന്നത്. ബിബിസി സംപ്രേഷണം ചെയ്ത ഓപ്പണ്‍ ഓള്‍ അവേഴ്‌സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇവര്‍ക്ക് ആര്‍ക്ക്‌റൈറ്റ് ആന്റ് ഗ്രാന്‍വില്‍ എന്നപേര് വീണത്. 2002ല്‍ അച്ഛന്റെ മരണ ശേഷം ഏകാന്തത അനുഭവിച്ചിരുന്നതായി പോള്‍ പറയുന്നു. “ഉപഭോക്താക്കള്‍ക്കായി ഞാന്‍ കടയില്‍ എപ്പോഴുമുണ്ടാകും. എനിക്ക് നല്ലൊരു ജീവിതമുണ്ട് എന്നാല്‍ കുട്ടികളോ ഭാര്യയോ ഇല്ലാത്തത് എന്നില്‍ ഏകാന്തയുണ്ടാക്കുന്നു. എനിക്ക് കമ്പ്യൂട്ടറോ, ഒരു മോബൈല്‍ ഫോണോ സ്വന്തമായില്ല. അല്ലെങ്കില്‍ എനിക്കതിൻറെ ആവശ്യമില്ല, ദിവസവും 14 മണിക്കൂര്‍ ഞാന്‍ കടയില്‍ തന്നെയാണ് ചിലവഴിക്കുന്നത്. ഓപ്പണ്‍ ഓള്‍ അവേഴ്‌സ് ഞാന്‍ കണ്ടിട്ടേയില്ല, അപ്പോഴെല്ലാം ഞാന്‍ ജോലിയിലായിരുന്നു”.

പോളിൻറെ മുത്തച്ഛന്‍ ഫ്രെഡും മുത്തശ്ശി വിനിഫ്രെഡ് ലൂകാസും വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ 1934ലാണ് ഈ കോര്‍ണര്‍ ഷോപ്പ് ആരംഭിക്കുന്നത്. വളരെ ചെറുപ്പകാലം മുതല്‍ക്കെ ഷോപ്പ് നടത്തിപ്പില്‍ താനും ചേര്‍ന്നിരുന്നതായി പോള്‍ പറയുന്നു. 28-ാം വയസ്സില്‍ സില്‍വര്‍ സ്‌റ്റോണില്‍ നടന്ന മോട്ടോര്‍ റെയ്‌സ് കാണാന്‍ പോകാനായിരുന്നു താന്‍ ആദ്യമായി കടയില്‍ നിന്ന് അവധിയെടുത്തതെന്നും പോള്‍ പറയുന്നു.