ലണ്ടന്‍: അമ്പത് വര്‍ഷത്തിനുള്ളില്‍ റോബോട്ടുകള്‍ ബ്രിട്ടനിലെ നാലാമത് എമര്‍ജന്‍സി സര്‍വീസായി മാറുമെന്ന് വിദഗ്ദ്ധര്‍. മോശം കാലാവസ്ഥയിലും മറ്റും എമര്‍ജന്‍സി സേവനങ്ങള്‍ നല്‍കാന്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള റോബോട്ടുകള്‍ നിയോഗിക്കപ്പെടുമെന്ന് രാജ്യത്തെ മുന്‍നിര സാങ്കേതിക വിദഗ്ദ്ധരാണ് സൂചന നല്‍കുന്നത്. 2068ല്‍ 500 മനുഷ്യരുടെ ശേഷിയുള്ള നൂറുകണക്കിന് റോബോട്ടുകള്‍ സേവനത്തിനിറങ്ങും. മനുഷ്യന് പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യങ്ങളില്‍ ഇവയുടെ സേവനം ലഭ്യമാക്കും.

മൈനസ് താപനിലയില്‍ തെരച്ചിലുകള്‍ നടത്താനും മനുഷ്യര്‍ക്കും നിലവിലുള്ള യന്ത്രങ്ങള്‍ക്കും ചെയ്യാനാകാത്ത കാര്യങ്ങള്‍ നടപ്പിലാക്കാനും ഇവയ്ക്കാകും. എമ്മ കൊടുങ്കാറ്റ്, ബീസ്റ്റ് ഓഫ് ദി ഈസ്റ്റ് പോലെയുള്ള കാലാവസ്ഥകളില്‍ ഈ സൈബോര്‍ഗുകളായിരിക്കും മനുഷ്യരെ സഹായിക്കുക. മഞ്ഞില്‍ കുടുങ്ങിയ കാറുകള്‍ വീണ്ടെടുക്കാനും മറിഞ്ഞ ലോറികള്‍ തിരികെയെത്തിക്കാനും മോട്ടോര്‍വേകളില്‍ നിന്ന് മഞ്ഞ് അതിവേഗം നീക്കം ചെയ്യാനുമൊക്കെ ഇവയുടെ സേവനം ആവശ്യമായി വരും.

നിലവിലുള്ള റെസ്‌ക്യൂ വാഹനങ്ങളേക്കാള്‍ പതിന്‍മടങ്ങ് വേഗതയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഇവയ്ക്ക് കഴിയും. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കുക, ഇവരെ ആശുപത്രികളില്‍ എത്തിക്കുക, വിഷമ സ്ഥിതിയിലുള്ളവരെ സമാശ്വസിപ്പിക്കുക തുടങ്ങി നിരവധി ഫങ്ഷനുകള്‍ ഇവയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുമെന്ന് സാങ്കേതിക വിദഗ്ദ്ധും എഴുത്തുകാരനുമായ മാറ്റ് ഷോര്‍ പറയുന്നു. പോലീസ്, ഫയര്‍, ആംബുലന്‍സ് സര്‍വീസുകള്‍ക്കും സൈനികേതര സേവനങ്ങള്‍ക്ക് ആര്‍മിക്കും ഇവ ഉപയോഗ യോഗ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.