ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ക്രിസ്മസിന്റെ ഭാഗമായി ബ്രിട്ടനിൽ ആയിരത്തോളം തൊഴിലാളികൾക്ക് വേതന വർദ്ധനവ്. “റിയൽ ലിവിങ് വേജ് ” ക്യാമ്പയിനിൽ അംഗങ്ങളായ തൊഴിലുടമകളുടെ തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. യു കെയിൽ മണിക്കൂറിന് മുപ്പതു പെൻസ് എന്നുള്ളത് ഒൻപതര പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. ലണ്ടനിൽ മണിക്കൂറിന് ഇരുപതു പെൻസ് എന്നുള്ളത് 10.75 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും അർഹമായ ഈ വേതന വർദ്ധനവ്, അവരുടെ ജീവിത ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ലിവിങ് വേജ് ഫൗണ്ടേഷനിൽ ഇപ്പോൾ തന്നെ ഏകദേശം ആറായിരത്തോളം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബ്, ഹിസ്‌കോസ്‌ ഇൻഷുറർ, വെൽഷ് വാട്ടർ, ലണ്ടൻ സിറ്റി എയർപോർട്ട് തുടങ്ങിയവ അവയിൽ ചിലതാണ്.

ഏകദേശം രണ്ട് ലക്ഷത്തി പതിനായിരത്തോളം തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ മെച്ചം ഉണ്ടാകുമെന്നാണ് ലിവിങ് വേജ് ഫൗണ്ടേഷൻ അറിയിക്കുന്നത്. ലിവിങ് വേജ് ഫൌണ്ടേഷന്റെ ക്രമപ്രകാരമുള്ള വേതനം നൽകാത്ത വരുടെ എണ്ണം 22 ശതമാനത്തിൽനിന്നും 19 ശതമാനായി കുറഞ്ഞിരിക്കുകയാണ്. അതായതു ഇപ്പോഴും 5.2 മില്യൺ തൊഴിലാളികൾക്കു റിയൽ ലിവിങ് വേജ് പ്രകാരമുള്ള വേതനം ലഭിക്കുന്നില്ല. ഡിസംബർ 12 ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 8.21 പൗണ്ടായാണ് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇതു തൊഴിലാളികൾക്ക് മതിയാവുകയില്ല എന്ന തീരുമാനത്തിലാണ് ലിവിങ് വേജ് ഫൗണ്ടേഷൻ ” റിയൽ ലിവിങ് വേജ് ” എന്ന പദ്ധതിയുമായി മുന്നോട്ടു വന്നത്.

2024 ഓടുകൂടി ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 10.4 പൗണ്ടായി ഉയർത്തുമെന്നും, അതോടൊപ്പം ആനുകൂല്യം ലഭിക്കാനുള്ള പ്രായം 21 വയസ്സായി കുറയ്ക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഉറപ്പു നൽകിയിരിക്കുകയാണ്. ലേബർ പാർട്ടി തുല്യമായ വാഗ്ദാനങ്ങൾ ഇലക്ഷനിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 4.35 പൗണ്ട് പാത്രമാണ് മണിക്കൂറിൽ നൽകുന്നത്. ഇലക്ഷനോടനുബന്ധിച്ച് ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.