ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അവസാന പതിനാറില്‍ ഇന്ന് പൊടിപാറും പോരാട്ടം. സ്പാനിഷ് വമ്പന്മാരും നിലവിലെ ചാംപ്യന്മാരുമായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസിജിയെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.15നാണ് മത്സരം. ലോകത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന പോര് എന്ന പ്രത്യേകതയും റയല്‍-പിഎസ്ജി മത്സരത്തിനുണ്ട്.

റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പിഎസ്ജിയുടെ നെയ്മറും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന വിലയിരുത്തലുകള്‍ക്ക് സാധ്യതയില്ല. തുടര്‍ച്ചയായ മൂന്നാം ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന റയല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണ് ആദ്യ പാദം. രണ്ടാം പാദം പിസ്ജിയുടെ മൈതനാമായ പാര്‍ക്ക് ഡെ പ്രിന്‍സിലും നടക്കും.

സ്പാനിഷ് ലീഗില്‍ പതര്‍ച്ച തുടരുന്ന റയല്‍ മാഡ്രിഡിന് ഈ സീസണില്‍ ലീഗ് കിരീടത്തില്‍ കാര്യമായ പ്രതീക്ഷയില്ല. അതേസമയം, ചാംപ്യന്‍സ് ലീഗ് നിലനിര്‍ത്തി മാനം കളയാതിരിക്കാനാകും റയല്‍ കിണഞ്ഞു ശ്രമിക്കുക. അതേസമയം, ലോക റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലെത്തിയ നെയ്മറിന് തനിക്ക് ലഭിച്ച ലോക റെക്കോര്‍ഡ് തുകയ്ക്ക് പ്രതിഭ കാണിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

നെയ്മര്‍, കവാനി, എംബപ്പെ എന്ന ലോകോത്തര മുന്നേറ്റനിരയെ നേരിടാന്‍ സിദാന്‍ എന്ത് അത്ഭുതമായിരിക്കും ഒരുക്കിയിരിക്കുക എന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

നവാസ്, നാച്ചോ, വരാനെ, റാമോസ്, മാഴ്‌സെലോ, മോഡ്രിച്ച്, കാസമിറോ, ക്രൂസ്, ബെയ്ല്‍, റൊണാള്‍ഡോ, ബെന്‍സെമ എന്നിവരെയാകും റയല്‍ മാഡ്രിഡ് ആദ്യ പതിനൊന്നില്‍ ഇറങ്ങുക. അതേസമയം, യൂറി, മാര്‍കിനോസ്, ആല്‍വസ്, വരാറ്റി, റാബിയറ്റ്, ഡി മരിയ, എംബപെ, നെയ്മര്‍, കവാനി ലൈനപ്പിലാകും പിഎസ്ജി ബെര്‍ണാബുവില്‍ ഇറങ്ങുക.