ടോക്യോ: ശരീരത്തില്‍ നിന്നും മാംസം കാര്‍ന്നു തിന്നുന്ന ബാക്ടീരിയ ബാധിച്ച ജപ്പാന്‍കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. ഈ ബാക്ടീരിയ ബാധയുടെ ഫലമായുണ്ടാകുന്ന സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന രോഗവുമായി ചികിത്സ തേടിയവരുടെ എണ്ണം 2017ല്‍ 525 ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിസംബര്‍ 10 വരെയുള്ള കണക്കാണ് ഇത്. 1999ല്‍ ഈ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നല്‍കിയ കണക്കുകളാണ് ഈ ഞെട്ടിക്കുന്ന വിവരം വ്യക്തമാക്കുന്നത്. ബാക്ടീരിയ ബാധ എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്നോ അവയുടെ കാരണങ്ങളേക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഈ രോഗാണുബാധയുമായി ചികിത്സ തേടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ഈ ബാക്ടീരിയ ബാധിക്കുന്ന മൂന്നിലൊന്ന് കേസുകളിലും മരണം സുനിശ്ചിതമാണ്.

ശരീരകലകള്‍ രോഗാണുക്കള്‍ തിന്നു തീര്‍ക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യും. ചിലയവസരങ്ങളില്‍ ടോക്‌സിക് ഷോക്ക് ലൈക്ക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും രോഗി മാറാറുണ്ട്. സ്‌ട്രെപ്‌റ്റോകോക്കസ് പയോജീന്‍സ് എന്ന ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയയാണ് ഇത്. ഇത് ബാധിച്ചാല്‍ ശരീരത്തില്‍ വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും.