ലണ്ടന്‍: നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ യൂറോപ്യന്‍ നഴ്സുമാര്‍ കൂട്ടത്തോടെ ജോലിയുപേക്ഷിക്കുന്നു. തെരേസ മേയ് സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. തൊഴില്‍ സുരക്ഷയില്ലാത്തതും സര്‍ക്കാറിന്റെ അവഗണനയുമടക്കം നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യന്‍ നഴ്സുമാര്‍ ജോലി രാജിവെക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്കുള്ള അവകാശങ്ങളില്‍ മേയ് സര്‍ക്കാര്‍ ഉറപ്പുകളൊന്നും നല്‍കാത്ത സാഹചര്യത്തിലാണ് ഈ കൂട്ടക്കൊഴിച്ചില്‍. ബ്രെക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ലോര്‍ഡ്‌സ് നിര്‍ദേശം കോമണ്‍സ് തള്ളിയിരുന്നു.
കഴിഞ്ഞവര്‍ഷം 2700 നഴ്സുമാരാണ് യൂറോപ്പില്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. 2014 ല്‍ ഇത് 1600 ആയിരുന്നു. കൊഴിഞ്ഞുപോക്കില്‍ 68 ശതമാനത്തിന്റെ വര്‍ധനയാണ് രണ്ടുവര്‍ഷം കൊണ്ട് രേഖപ്പെടുത്തിയത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം 6433 പേര്‍ പിന്മാറി. 2014 ല്‍ ഇത് 5135 ആയിരുന്നു. റോയല്‍ നഴ്സിംഗ് കോളേജധികൃതരുടെ അഭിപ്രായ പ്രകാരം നഴ്സുമാരാകുന്ന യൂറോപ്യന്‍ ജനതയുടെ എണ്ണത്തില്‍ 92 ശതമാനം ഇടിവുണ്ടെന്നാണ്.

24,000 ഒഴിവുകള്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. നൂറ്റമ്പതോളം ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുന്നു. നിര്‍ത്തലാക്കിയ നേഴ്‌സിംഗ് ബര്‍സറി പുനഃസ്ഥാപിക്കണമെന്നും പൊതുജനാരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന് 59,000 യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസ് പാസ്‌പോര്‍ട്ട് അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്.

ഇതുവരെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലാത്ത ഗുരുതരമായ പ്രശ്നങ്ങളാണ് നഴ്സുമാരുടെ കുറവു നിമിത്തം ആരോഗ്യ മേഖലയിലുണ്ടായിട്ടുള്ളതെന്ന് റോയല്‍ കോളേജ് ചീഫ് എക്സിക്യൂട്ടീവ് ജാനെറ്റ് ഡേവിസ് പറഞ്ഞു. ആവശ്യത്തിന് ബ്രിട്ടീഷ് നഴ്സുമാരെ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന യൂറോപ്യന്‍ ജനതയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യാന്‍ തെരേസ മേയ് തയ്യാറായാല്‍ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.