ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്.

രഹ്ന ശബരിമലയില കയറുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട് ആക്രമിച്ചതായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

രഹ്നയും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മാധ്യമപ്രവർത്തക കവിതയും നടപ്പന്തൽ വരെയെത്തിയ ശേഷം കടുത്ത സമ്മർദ്ദത്തിനൊടുവിൽ മടങ്ങി. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് രഹ്ന ഇവിടെ വരെ എത്തിയത്. കനത്ത സുരക്ഷയിലാണ് ഇവരെ തിരിച്ചിറക്കുന്നതും.
സർക്കാർ നിർദേശത്തെത്തുടർന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് ‌പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികൾ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സന്നിധാനത്ത് എത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.രാവിലെ രണ്ടുപേരെത്തി വീട് ആക്രമിച്ചു.

ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈൻ മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ് രഹ്നയും മലകയറാനെത്തിയത്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്. നടപ്പന്തൽ വരെയെന്തിയ യുവതികൾക്കുനേരെ അയ്യപ്പഭക്തർ വൻ പ്രതിഷേധമുയർത്തിയിരുന്നു. നിലത്തുകിടന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരോട് സംയമനത്തോടെയാണ് ഐജി ശ്രീജിത്ത് പ്രതികരിച്ചത്. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നതെന്നും താനും അയ്യപ്പവിശ്വാസിയാണെന്നും ശ്രീജിത്ത് വിശദീകരിച്ചു. നിങ്ങൾക്ക് വിശ്വാസത്തോട് മാത്രമെ ബാധ്യതയുള്ളൂവെന്നും പൊലീസിന് വിശ്വാസങ്ങളോടും നിയമങ്ങളോടും ബാധ്യതയുണ്ടെന്ന് ശ്രീജിത്ത് വിശദീകരിച്ചു.
ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശമെത്തിയത്. തുടർന്ന് യുവതികളോട് ഐജി സംസാരിച്ചു. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണ് ശബരിമലയിലെത്തിയതെന്നും മടങ്ങിപ്പോകില്ല എന്നുള്ള നിലപാടാണ് യുവതികൾ ആദ്യം സ്വീകരിച്ചത്.