നോര്‍ത്ത് ലണ്ടന്‍ സ്വദേശിയായ 15കാരന്‍ ഇന്റര്‍നെറ്റ് ഗെയിമിംഗിന് അടിമയാണെന്ന് എന്‍എച്ച്എസ്. ഇത്തരത്തിലുള്ള ആദ്യ പ്രഖ്യാപനമാണ് എന്‍എച്ച്എസ് നടത്തിയിരിക്കുന്നത്. ഗെയിമിംഗില്‍ അടിമയായ കുട്ടിക്ക് വീടുവിട്ടു പോകാന്‍ ആത്മവിശ്വാസമില്ലാത്തതിനാല്‍ ഒരു വര്‍ഷമായി സ്‌കൂളില്‍ പോലും പോയിരുന്നില്ല. കുട്ടിയെ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷിക്കാന്‍ മാതാവായ കെന്‍ഡാല്‍ പാര്‍മര്‍ മൂന്ന് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനു ശേഷമാണ് ഇപ്പോള്‍ എന്‍എച്ച്എസ് ഇത് രോഗമായി സ്ഥിരീകരിച്ചതും ചികിത്സ നല്‍കാന്‍ തുടങ്ങിയതും.

ഇന്റര്‍നെറ്റ് ഗെയിമിംഗ് ഒരു മാനസിക തകരാറാണെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് എന്‍എച്ച്എസ് ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ തീരുമാനിക്കുന്നത്. ഇതേ അവസ്ഥയിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് പുതിയ നീക്കം. ഇതിനെ ഒരു സൈലന്റ് അഡിക്ഷന്‍ എന്നാണ് മിസ് പാര്‍മര്‍ വിളിക്കുന്നത്. നിങ്ങള്‍ ഒരു പാര്‍ക്കില്‍ പോയി വെടിയുതിര്‍ത്താല്‍ എല്ലാവരും ശ്രദ്ധിക്കും, മദ്യപിച്ച് മോട്ടോര്‍ ബൈക്ക് ഓടിച്ചാലും അതേക്കുറിച്ച് എല്ലാവരും അറിയും. എന്നാല്‍ സ്വന്തം ബെഡ്‌റൂമിലിരുന്ന് ഗെയിം കളിച്ചുകൊണ്ടിരിക്കുന്നത് ആരും ശ്രദ്ധിക്കാറില്ലെന്ന് അവര്‍ പറയുന്നു.

കൗണ്ടി റഗ്ബി, ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്നു ഈ 15കാരന്‍. സെക്കന്‍ഡറി സ്‌കൂളില്‍ മികച്ച വിദ്യാര്‍ത്ഥികളുടെ ഇടയിലായിരുന്നു ഇവന്റെ സ്ഥാനം. പിന്നീട് ഗെയിമിംഗിംന് അടിമയായതോടെ ഇവയില്‍ നിന്നെല്ലാം അവന്‍ പിന്നോട്ടു പോയി. വീട്ടില്‍ തന്നെ അടച്ചുപൂട്ടിയിരിക്കാന്‍ തുടങ്ങിയ അവന് ഓണ്‍ലൈനിലുള്ള മറ്റു ഗെയിമര്‍മാരുമായി മാത്രമായി സൗഹൃദങ്ങളെന്നും പാര്‍മര്‍ പറഞ്ഞു.