ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ യൂസഫലിയെന്ന് റിപ്പോര്‍ട്ട്. ഫോബ്‌സ് മാസികയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. ആഗോള ധനികരുടെ പട്ടികയില്‍ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. ഏകദേശം 32,500 കോടി രൂപയാണ് എം.എ യൂസഫലി ചെയര്‍മാനായിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ആസ്തി. രാജ്യത്തിന് പുറത്തും അകത്തുമായി നിരവധി സ്ഥാപനങ്ങളാണ് ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ലുലുവിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്.

ഏതാണ്ട് 2000 കോടി രൂപ മുതല്‍ മുടക്കില്‍ ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ പുതിയ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനിരിക്കുകയാണ് ലുലു. അതി സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് രവി പിള്ളയാണ്. ഏതാണ്ട് 25,300 കോടി രൂപയുടെ ആസ്തിയാണ് രവി പിള്ളയ്ക്ക് സ്വന്തമായുള്ളത്. ഇരുവരും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനേക്കാളും സമ്പന്നരാണ് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ലോക റാങ്കിങ്ങില്‍ 572ാം സ്ഥാനത്താണ് രവി പിള്ള.

ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനത്തുള്ള മലയാളി ധനികര്‍. 15,600 കോടിയുടെ ആസ്തിയുള്ള സണ്ണി വര്‍ക്കിയുടെ ബിസിനസ് കേന്ദ്രങ്ങള്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി രൂപയാണ്. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണ് ആദ്യ പത്തില്‍ ഉല്‍പ്പെടുന്ന മറ്റു മലയാളി കോടീശ്വരന്മാര്‍.