ടെന്നീസിലെ രാജാവ് എന്നാണ് റോജര്‍ ഫെഡറര്‍ അറിയപ്പെടുന്നത്. കളിയുടെ മികവു കൊണ്ടും കോര്‍ട്ടിലെ പെരുമാറ്റംകൊണ്ടും ‘ജന്റില്‍മാന്‍’ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ് സ്വിസ് ഇതിഹാസം. എന്നാല്‍ ജനുവരിയില്‍ ആദ്യം നടന്ന ഹോപ്മാന്‍ കപ്പിലെ മിക്സഡ് ഡബിള്‍സ് മത്സരത്തിലെ പ്രകടനം മൂലം ‘ഫെഡ് എക്‌സപ്രസ്സി’ന് സ്ത്രീ വിരുദ്ധനെന്ന് പേര് വീണിരിക്കുകയാണ്.

ടൂര്‍ണമെന്റ്ില്‍ ഫെഡററും ബെലിന്റ ബന്‍സികയുമായിരുന്നു ടീം. അമേരിക്കന്‍ താരങ്ങളായ ജാക് സോകും കൊകൊ വാന്‍ഡെവെഗയുമായിരുന്നു എതിരാളികള്‍. ഫെഡററുടെ സേര്‍വോടെ സെക്കന്റ് സെറ്റ് തുടങ്ങുന്നു. പിന്നീട് ഫെഡററും സോക്കും തമ്മിലായി പോരാട്ടം. ഇരു ടീമിലെയും വനിത താരങ്ങള്‍ കാഴ്ച്ചക്കാരായി മാത്രം മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇനി തങ്ങള്‍ക്ക് റോളൊന്നുമില്ല എന്ന മനസ്സിലാക്കിയ അമേരിക്കയുടെ വാന്‍ഡവേഗ് കോര്‍ട്ടിനു പുറത്തുപോയി വിശ്രമിച്ചു. പിന്നാലെ ഫെഡറിന്റെ കൂട്ടാളി ബന്‍സികും കോര്‍ട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് കോര്‍ട്ട് വിട്ട താരം കോര്‍ട്ടിന് പുറത്ത് കളി കണ്ടു നിന്നു. അപ്പോഴേക്കും ഗ്യാലറിയില്‍ ചിരി ഉണര്‍ന്നു.

തുടര്‍ന്നും കളി മുന്നോട്ടു നയിക്കുകയായിരുന്നു ഫെഡററും സോക്കും. ഫെഡററുടെ പല ട്രിക്കുകളും കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടായി. ഏറെ നേരം വേണ്ടി വന്നു സോക്കിന് ആ പോയന്റ് ഒന്ന സ്വന്തമാക്കാന്‍. ഹര്‍ഷാരവത്തോടെയാണ് ആ രംഗങ്ങള്‍ അന്ന് ആരാധകര്‍ സ്വീകരിച്ചടെങ്കിലും പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ തോതില്‍ ട്രോളിനിടയാക്കി. ഫെഡററുടെയും സോക്കിന്റെയും പുരുഷമേധാവിത്വമാണ് ഇത് വെളിവാക്കുന്നതെന്നും ഫെഡററൊരു സ്ത്രീ വിദ്വേഷിയാണെന്നുമുള്ള തരത്തില്‍ ട്രോളുകള്‍ നിരന്നു. എന്തിനേറെ ഇങ്ങ് കേരളത്തില്‍ വരെ അത് ചര്‍ച്ചയായി. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് സമാനമാണ് ഇതെന്നും മലയാള സിനിമയിലെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഫെഡററും സോക്കെന്നും വരെ ചില സൈബര്‍ വിരുതന്‍മാര്‍ ട്രോളി.